US-Israel-Iran War News: ഗള്‍ഫിലുടനീളം വ്യാപക ആക്രമണവുമായി ഇറാന്‍; വിശ്വാസം നഷ്ടപ്പെട്ടെന്ന് സൗദി
Iran targets Gulf energy sites: വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണവുമായി ഇറാന്‍. മിസൈല്‍ ആക്രമണം തടഞ്ഞതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം. ആളില്ലാ വിമാനം വെടിവച്ചിട്ടതായി കുവൈത്ത്. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തടഞ്ഞതായും റിപ്പോര്‍ട്ട്.
ഗള്‍ഫ് രാജ്യങ്ങള്‍ക്കു നേരെ വ്യാപക മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുമായി ഇറാന്‍. രാജ്യത്തിനെതിരായ മിസൈല്‍ ആക്രമണം തടഞ്ഞതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു ആളില്ലാ വിമാനം വെടിവച്ചിട്ടതായി കുവൈത്ത് നാഷണൽ ഗാർഡ് വ്യക്തമാക്കി. മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലും തടഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. കിഴക്കൻ മേഖലയിൽ ഒരു ഡ്രോൺ നശിപ്പിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ദുബായില്‍ വലിയ സ്‌ഫോടനശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഫെബ്രുവരി 28 ന് സംഘർഷം ആരംഭിച്ചതുമുതൽ ഇറാൻ ഗൾഫ് രാജ്യങ്ങൾക്കെതിരെ തുടർച്ചയായി ആക്രമണം നടത്തുകയാണ്. യുദ്ധത്തിനായി യുഎസ് ഉപയോഗിക്കുന്ന സൈനിക താവളങ്ങളെയാണ് ആക്രമിക്കുന്നതെന്നാണ് ഇറാന്റെ വിശദീകരണം. എന്നാല്‍ ഇറാന്റെ ആക്രമണങ്ങള്‍ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട്.
രാജ്യം വിടാന്‍ നിര്‍ദ്ദേശം
ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഖത്തറിലെ റാസ് ലഫാനിലെ പ്രധാന വാതക കേന്ദ്രത്തിന് കനത്ത നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന്, ഇറാനിയൻ സുരക്ഷാ, സൈനിക ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ ഖത്തര്‍ നിര്‍ദ്ദേശിച്ചു. അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റുകൾ യുഎഇ അടച്ചുപൂട്ടി.
വിശ്വാസം ഇല്ലാതായി
തങ്ങളുടെ രണ്ട് റിഫൈനറികളും ആക്രമിക്കപ്പെട്ടതായി സൗദി അറേബ്യ വ്യക്തമാക്കി. ഇറാനില്‍ തങ്ങള്‍ക്ക് അവശേഷിച്ചിരുന്ന നേരിയ വിശ്വാസം കൂടി ഇല്ലാതായി സൗദി വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ തടയുന്നതിനാണ് പ്രഥമ പരിഗണനയെന്നും സൗദി വ്യക്തമാക്കി. അതേസമയം, യുഎഇ തീരത്ത് ഒരു കപ്പലിന് തീപിടിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. ഇതിന് പിന്നില്‍ ഇറാനാണോയെന്ന് വ്യക്തമല്ല.