Middle East Conflict: ചത്തിട്ടില്ലെടാ…മൊജ്തബ മരിച്ചിട്ടില്ല; ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാന്‍
Iran Hits Back at Donald Trump Claim on Mojtaba Khamenei Death: ഇറാഖിലെ ഇസ്ലാമിക് സുപ്രീം കൗണ്‍സിലും ബാഗ്ദാദിലെ ഇറാനിയന്‍ അംബാസഡറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ സന്ദേശം കൈമാറിയതെന്നാണ് വിവരം. വ്യോമാക്രമണത്തില്‍ ഉണ്ടായ പരിക്കുകളില്‍ നിന്ന് മൊജ്തബ സുഖം പ്രാപിക്കുന്നതായി സ്റ്റേറ്റ് ടെലിവിഷനും ഇറാനിയന്‍ ഉദ്യോഗസ്ഥരും സൂചിപ്പിച്ചു.

മൊജ്തബ ഖമേനി
ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി കൊല്ലപ്പെട്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ പൊളിഞ്ഞു. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരായ യുദ്ധത്തില്‍ ഇറാഖ് നല്‍കിയ പിന്തുണയ്ക്ക് മൊജ്തബ നന്ദി അറിയിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍ പറയുന്നു. ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് ശേഷം അധികാരമേറ്റ മൊജ്തബ ചുരുക്കം ചില രേഖാമൂലമുള്ള പ്രസ്താവനകള്‍ മാത്രമേ നടത്തിയിട്ടുള്ളൂ. ഇത് അദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിന് കാരണമായിരുന്നു.
ഇറാനെതിരായ ആക്രമണത്തില്‍ രാജ്യത്തിന് പിന്തുണ നല്‍കിയതിന് ഇറാഖിലെ പരമോന്നത മത അതോറിറ്റിയോടും ഇറാഖിലെ ജനങ്ങളോടും ഖമേനി നന്ദി പ്രകടിപ്പിച്ചു. ഇറാഖ് ആസ്ഥാനാമായുള്ള ഗ്രാന്‍ഡ് ആയത്തൊള്ള അലി സിസ്താനിയെ പരാമര്‍ശിച്ച് ഐഎസ്എന്‍എ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറാഖിലെ ഇസ്ലാമിക് സുപ്രീം കൗണ്‍സിലും ബാഗ്ദാദിലെ ഇറാനിയന്‍ അംബാസഡറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ സന്ദേശം കൈമാറിയതെന്നാണ് വിവരം. വ്യോമാക്രമണത്തില്‍ ഉണ്ടായ പരിക്കുകളില്‍ നിന്ന് മൊജ്തബ സുഖം പ്രാപിക്കുന്നതായി സ്റ്റേറ്റ് ടെലിവിഷനും ഇറാനിയന്‍ ഉദ്യോഗസ്ഥരും സൂചിപ്പിച്ചു.
പരമോന്നത നേതാവായി സ്ഥാനമേറ്റതിന് ശേഷം മൊജ്തബ നടത്തിയ ആദ്യ പ്രസ്താവന പേര്‍ഷ്യന്‍ പുതുവത്സരമായ നൗറൂസുമായി ബന്ധപ്പെട്ടതായിരുന്നു. മൊജ്തബ ഖമേനിയുടെ ചിത്രങ്ങള്‍ സ്റ്റേറ്റ് മാധ്യമങ്ങള്‍ ഇടയ്ക്കിടെ പുറത്തുവിടാറുണ്ടെങ്കിലും അവ പുതിയതാണോ എന്ന കാര്യം വ്യക്തമല്ലായിരുന്നു.
Also Read: Iran Israel Conflict: യുദ്ധം പരിഹരിക്കാൻ പാക്കിസ്താനിൽ ഇന്ന് ഉന്നതതല ചർച്ച; ആരൊക്കെ പങ്കെടുക്കും?
ഇറാനുമായി നടക്കുന്ന ചര്‍ച്ചകളില്‍ അമേരിക്ക അവിടുത്തെ ഉന്നത വ്യക്തിയുമായി സംസാരിക്കുന്നുണ്ടെന്നും എന്നാല്‍ അത് പരമോന്നത നേതാവല്ലെന്നും ട്രംപ് വ്യക്തമാക്കി. ആ മകനെ കുറിച്ച് ഞങ്ങള്‍ക്ക് ഒരു വിവരവും ലഭിച്ചിട്ടില്ല. അവന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.