ഗൾഫിലുള്ളവർ ശ്രദ്ധിക്കുക: ‘അമേരിക്കൻ സൈനിക സാന്നിധ്യമുള്ളിടത്തുനിന്ന് 500 മീറ്ററെങ്കിലും അകലം പാലിക്കണം’
Iran warns people in Gulf countries: ഗൾഫ് രാജ്യങ്ങളിലെ ജനങ്ങൾ അമേരിക്കൻ സൈനിക താവളങ്ങൾക്കും സൈനികരുടെ താമസസ്ഥലങ്ങൾക്കും സമീപത്തുനിന്ന് കുറഞ്ഞത് 500 മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് അറിയിച്ചു. ഈ മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരേ കനത്ത ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതിന്റെ സൂചനയാണ് ഇത് എന്ന് വിലയിരുത്തപ്പെടുന്നു.

Iran Warns People In Gulf Countries
ടെഹ്റാൻ: ഇറാൻ- യുഎസ് സംഘർഷം കൂടുതൽ രൂക്ഷമായി തുടരുന്നതിനിടെ, ഗൾഫ് മേഖലയിലെ പ്രവാസികൾക്ക് ഉൾപ്പെടെ ആശങ്ക സൃഷ്ടിക്കുന്ന പുതിയ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. അമേരിക്കൻ സൈനിക താവളങ്ങൾക്കും സൈനികരുടെ താമസസ്ഥലങ്ങൾക്കും സമീപത്തുനിന്ന് ജനങ്ങൾ കുറഞ്ഞത് 500 മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് അറിയിച്ചു. ഈ മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരേ കനത്ത ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതിന്റെ സൂചനയാണ് ഇത് എന്ന് വിലയിരുത്തപ്പെടുന്നു. ഗൾഫ് മേഖലയിലുള്ള ലക്ഷക്കണക്കിന് പ്രവാസികളെയും നാട്ടിലുള്ള കുടുംബാംഗങ്ങളെയും ഭീതിയിലാഴ്ത്തുന്നതാണ് ഈ മുന്നറിയിപ്പ്.
ഗൾഫിലെയും ഇറാഖിലെയും ഉൾപ്പെടെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരേയാണ് ഇപ്പോൾ ഇറാൻ ഡ്രോൺ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ ഈസ എയർ ബേസിലെ യുഎസ് ഇന്ധന ടാങ്കുകൾ, വെയർഹൗസുകൾ, ബാരക്കുകൾ എന്നിവയ്ക്ക് നേരെ ‘ആരഷ്’ കാമികാസെ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടിരുന്നു.
Also Read: കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
ജോർദാനിലെ അൽ-അസ്രഖ് ബേസ്, കുവൈത്തിലെ ക്യാംപ് ഉദൈരി, ക്യാംപ് അലി അൽ സേലം തുടങ്ങിയ യുഎസ് കേന്ദ്രങ്ങൾക്ക് നേരെയും ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്. ഈ ആക്രമണങ്ങളുടെയും ഇറാന്റെ മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ പ്രവാസികൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ തങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി തകർത്തതായി ബഹ്‌റൈൻ പ്രതിരോധ സേന അറിയിച്ചിട്ടുണ്ട്. എങ്കിലും ഇറാൻ ആക്രമണം കടുപ്പിച്ചാൽ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സൈനിക കേന്ദ്രങ്ങൾക്ക് അരികിലുള്ളവർ ജാഗ്രത പുലർത്തുന്നതാണ് നല്ലത്.
സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വിവിധ നയതന്ത്ര കാര്യാലയങ്ങൾ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരുംദിവസങ്ങളിൽ ഗൾഫ് മേഖല കൂടുതൽ സംഘർഷങ്ങൾക്ക് സാക്ഷിയായേക്കുമെന്ന് നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നു. ഇറാന് നേരേ വലിയ ആക്രമണങ്ങൾക്ക് തയാറെടുക്കുകയാണ് എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്. അതേസമയം തങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് മേഖലയിലെ യുഎസ് താവളങ്ങളാണ് ഇറാൻ ലക്ഷ്യമിട്ടുകൊണ്ടിരിക്കുന്നത്.
ഇറാഖിലെ ഇർബിൽ വിമാനത്താവളത്തിനു സമീപം അമേരിക്കൻ സൈനിക ക്യാംപ് സ്ഥിതി ചെയ്യുന്നുണ്ട്. ഇതിനു സമീപത്തായി പലതവണ സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇറാൻ – യുഎസ് സംഘർഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം താറുമാറാക്കിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിൽ ഇപ്പോഴും 6000 നാവികർ ഒറ്റപ്പെട്ടു കിടക്കുകയാണെന്നു യുഎൻ പറയുന്നു.
അതിനിടെ, മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കർ ഇറാന്റെ സമുദ്രാതിർത്തിയിൽ വച്ച് ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകൾ വന്നു. ഈ കപ്പലിൽ നാവികരായി 28 ഇന്ത്യക്കാർ ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഈ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
English Summary
Iran’s Revolutionary Guard has warned people in the Gulf states to stay at least 500 meters away from US military bases and military residences. This is seen as a sign that Iran is preparing to launch a major attack on American targets in the region. This has worried millions of expatriates.