Israel-Iran Ceasefire: ആശ്വാസം! ഇറാൻ-ഇസ്രായേൽ സംഘർഷത്തിന് അവസാനം; വെടിനിർത്തൽ നിലവിൽ വന്നു
Israel-Iran Ceasefire Now On Effect: ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും 24 മണിക്കൂറിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിക്കുമെന്നുമാണാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാനും ഇസ്രയേലും കരാർ ലംഘിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. വെടിനിർത്തൽ കരാർ ലംഘിച്ചാൽ ശക്തമായി പ്രതികരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ടെഹ്റാൻ: ഇസ്രയേൽ ഇറാൻ സംഘർഷത്തിന് അന്ത്യം. ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇതോടെ 12 ദിവസത്തോളം നീണ്ടുനിന്ന സംഘർഷമാണ് അവസാനിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ നിലവിൽ വന്നതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപാണ് ആദ്യം പുറം ലോകത്തെ അറിയിക്കുന്നത്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിർത്തലുമായി ബന്ധപ്പെട്ട വിവരം സ്ഥിരീകരിക്കുകയായിരുന്നു.
ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും 24 മണിക്കൂറിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിക്കുമെന്നുമാണാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാനും ഇസ്രയേലും കരാർ ലംഘിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. അതേസമയം രാവിലെ ഏഴരയ്ക്കു വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇറാൻ ടെലിവിഷനായ പ്രസ് ടിവി ട്വീറ്റ് ചെയ്തിരുന്നു. പക്ഷേ ഇതിനു പിന്നാലെ വീണ്ടും മിസൈൽ ആക്രമണമുണ്ടായി.
അതേസമയം വെടിനിർത്തൽ കരാർ ലംഘിച്ചാൽ ശക്തമായി പ്രതികരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷ സാഹചര്യത്തിൽ ഇറാൻ സൈന്യം അവസാന നിമിഷം വരെ ധീരമായി പോരാടിയെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എക്സിലൂടെ അഭിപ്രായപ്പെട്ടു.
ശത്രുവിന്റെ ഏത് ആക്രമണത്തെയും അവസാന നിമിഷം ചെറുത്ത ധീരരായ സായുധ സേനയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇസ്രയേലാണ് ആദ്യം ആക്രമണം ആരംഭിച്ചത്. ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ, ഇറാൻ പ്രത്യാക്രമണം നടത്തില്ലെന്നും അരാഗ്ചി പറഞ്ഞു. അതിനിടെ ഇന്നലെ രാത്രി ഖത്തറിലുള്ള യുഎസ് സൈനിക താവളം ഇറാൻ ആക്രമിച്ചിരുന്നു. ഇതോടെ സംഘർഷം കൂടുതൽ വഷളാവുകയായിരുന്നു.
തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിയെന്നോണം യുഎസ് സൈന്യത്തിന്റെ ഏറ്റവും വലിയ ഭാഗമായ അൽ-ഉദൈദ് വ്യോമതാവളം ആക്രമിച്ചതായാണ് ഇറാൻ പ്രതികരിച്ചത്. എന്നാൽ ഈ ആക്രമണം അയൽ രാജ്യമായ ഖത്തറിന് നേരെയല്ലെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു. സരുക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു.
അതേസമയം, സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വ്യോമപാത അടച്ചിരിക്കുന്നത്. സംഭവത്തിൽ പൊതുജനങ്ങൾക്ക് സുരക്ഷ മുന്നറിയിപ്പും ബഹ്റൈൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്. ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് എംബസി നിർദ്ദേശം നൽകിയിട്ടുണ്ട്. ആളുകൾ വീടുകളിൽ തന്നെ തുടരണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.