Israel Palestine Conflict: ഇസ്രയേൽ ഗാസ വിടണം, ഹമാസിനെ നിരായൂധീകരിക്കണം: 21 ഇന സമാധാന പദ്ധതിയുമായി അമേരിക്ക
21 Peace Point By USA In Palestine - Israel Conflict: 21 ഇന സമാധാന പദ്ധതി മുന്നോട്ടുവച്ച് അമേരിക്ക. പലസ്തീൻ - ഇസ്രയേൽ സംഘർഷത്തിലാണ് നിർദ്ദേശങ്ങൾ.

ഗസ
പലസ്തീൻ- ഇസ്രയേൽ സംഘർഷത്തിൽ 21 ഇന സമാധാന പദ്ധതിയുമായി അമേരിക്ക. ഇസ്രയേൽ ഗാസ വിടണമെന്നും ഹമാസിനെ നിരായൂധീകരിക്കണമെന്നും നിർദ്ദേശങ്ങളിലുണ്ട്. ബന്ദികളെ വിട്ടയക്കണം, പലസ്തീനികൾ ഗാസ മുനമ്പിൽ തന്നെ തുടരണം, സമാധാനപ്രിയരായ ഹമാസ് അംഗങ്ങൾക്ക് പൊതുമാപ്പ് പ്രഖ്യാപിക്കണം എന്നിങ്ങനെ മറ്റ് പല നിർദ്ദേശങ്ങളും അമേരിക്ക മുന്നോട്ടുവച്ചിട്ടുണ്ട്.
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ വച്ച് ചില അറബ്, മുസ്ലിം രാജ്യങ്ങളുമായി അമേരിക്ക ഈ നിർദ്ദേശങ്ങൾ പങ്കുവച്ചിട്ടുണ്ട് എന്നാണ് വിവരം. കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ച നിലപാടിൽ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തേത്. നേരത്തെ, അമേരിക്ക ഗാസ പിടിച്ചടക്കുമെന്നും 20 ലക്ഷം ഗസ സ്വദേശികളെ ശാശ്വതമായി മാറ്റിപ്പാർപ്പിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്. ദ്വിരാഷ്ട്ര പരിഹാരത്തെയും ട്രംപ് പിന്തുണച്ചിരുന്നില്ല. ഈ നിലപാടിൽ നിന്നും ഇപ്പോൾ അമേരിക്ക പിന്നോട്ടുപോയിരിക്കുകയാണ്.
അതേസമയം, ദ്വിരാഷ്ട്ര പരിഹാരത്തോട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച യുഎൻ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചിരുന്നു. ജെറുസലേമിൽ നിന്ന് ഒരു മൈൽ മാറി പലസ്തീനികൾക്ക് ഒരു ജില്ല അനുവദിക്കുകയെന്നാൽ ന്യൂയോർക്ക് നഗരത്തിൽ നിന്ന് ഒരു മൈൽ മാറി അൽ ഖ്വെയ്ദയ്ക്ക് ജില്ല അനുവദിക്കുന്നത് പോലെയാണ്. ഇത് മണ്ടത്തരമാണ്. ഒരിക്കലും അനുവദിക്കില്ല. ഞങ്ങളുടെ തൊണ്ടയിൽ ഒരു ഭാകര ജില്ലയെ കുത്തിയിറക്കാൻ അനുവദിക്കില്ല എന്നായിരുന്നു നെതന്യാഹുവിൻ്റെ പ്രഖ്യാപനം. അതുകൊണ്ട് തന്നെ അമേരിക്കയുടെ നിർദ്ദേശങ്ങൾ ഇസ്രയേൽ അംഗീകരിക്കില്ലെന്നതാണ് റിപ്പോർട്ടുകൾ.