AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Beirut strike: ബെയ്‌റൂട്ടില്‍ ആക്രമണം; ഹിസ്ബുള്ള ചീഫ് ഓഫ് സ്റ്റാഫ് കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍

Israeli attack on Beirut: ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള ചീഫ് ഓഫ് സ്റ്റാഫ് കൊല്ലപ്പെട്ടതായി ഇസ്രായേലിന്റെ അവകാശവാദം. ബെയ്‌റൂട്ടിലെ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം

Beirut strike: ബെയ്‌റൂട്ടില്‍ ആക്രമണം; ഹിസ്ബുള്ള ചീഫ് ഓഫ് സ്റ്റാഫ് കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍
ബെയ്‌റൂട്ടില്‍ നടന്ന ആക്രമണം Image Credit source: PTI
jayadevan-am
Jayadevan AM | Published: 24 Nov 2025 07:42 AM

ബെയ്‌റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള ചീഫ് ഓഫ് സ്റ്റാഫ് കൊല്ലപ്പെട്ടതായി ഇസ്രായേലിന്റെ അവകാശവാദം. ബെയ്‌റൂട്ടിലെ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹിസ്ബുള്ള വീണ്ടും സംഘടിക്കുന്നത് തടയാന്‍ ഇസ്രായേല്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന്‌ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ ലെബനൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ ഹരേത് ഹ്രെയിക് പ്രദേശത്താണ് ആക്രമണം നടന്നത്. ഹിസ്ബുള്ളയ്ക്ക് സ്വാധീനമുള്ള പ്രദേശമാണ് ഇത്. ഹിസ്ബുള്ളയുടെ ജനറൽ സ്റ്റാഫ് മേധാവി ഹെയ്തം അലി തബതബായി കൊല്ലപ്പെട്ടെന്ന് അവകാശപ്പെട്ട് ആക്രമണത്തിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ സൈന്യം പ്രസ്താവനയിറക്കി.

തബതബായി റദ്‌വാൻ ഫോഴ്‌സിനെ നയിച്ചിട്ടുണ്ടെന്നും, സിറിയയിൽ ഹിസ്ബുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നെന്നും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സസ് എക്‌സില്‍ കുറിച്ചു.

Also Read: Mossad-Hamas: ഹമാസ് പ്രവര്‍ത്തനം യൂറോപ്പിലും സജീവം; ആരോപണവുമായി മൊസാദ്

2024 നവംബറിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടതിനുശേഷം ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേല്‍ നടത്തുന്ന അഞ്ചാമത്തെ ആക്രമണമാണിത്. ലിയോ പതിനാലാമൻ മാർപാപ്പ ലെബനന്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം. യുദ്ധസമയത്തും, ഓപ്പറേഷന്‍ ‘നോര്‍ത്തേണ്‍ ആരോസി’ന് ശേഷവും ഇസ്രായേലിനെതിരായ പോരാട്ടം കൈകാര്യം ചെയ്തിരുന്നതും ഇയാളായിരുന്നു. യുദ്ധം അവസാനിച്ചതിന് ശേഷം ഇയാളെ ഹിസ്ബുള്ളയുടെ ചീഫ് ഓഫ് ജനറൽ സ്റ്റാഫായി നിയമിക്കുകയായിരുന്നുവെന്നും ഇസ്രായേല്‍ സൈന്യം കുറിച്ചു.

അതേസമയം, വെടിനിര്‍ത്തലിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഒരു മുതിർന്ന കമാൻഡറെ ആക്രമണത്തിൽ ലക്ഷ്യമിട്ടതായി ഹിസ്ബുള്ള പറഞ്ഞു. എന്നാല്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടോയെന്ന് ഹിസ്ബുള്ള വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിന് ശേഷം എന്തു സംഭവിച്ചുവെന്ന കാര്യം അജ്ഞാതമാണെന്ന് ഹിസ്ബുള്ളയുടെ മഹ്മൂദ് ഖൊമാതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.