Israel Strikes on Yemen: ഖത്തറിന് പിന്നാലെ യെമനിലും ഇസ്രായേൽ ആക്രമണം; 35 പേർ മരിച്ചു, 131 പേർക്ക് പരിക്ക്
Israeli Airstrikes Kill at Least 35 in Yemen: നേരത്തെ റമോൺ വിമാനത്താവളം ഹൂതികൾ ആക്രമിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് വ്യോമാക്രമണമെന്നാണ് സംഭവത്തിൽ നെതന്യാഹുവിന്റെ പ്രതികരണം.
ദോഹ: ഖത്തറിന് പിന്നാലെ യെമനിലും വ്യോമാക്രമണം നടത്തി ഇസ്രയേൽ. യമൻ തലസ്ഥാനമായ സനായിലും വടക്കൻ അൽ-ജാവ്ഫ് ഗവർണറേറ്റിലും നടത്തിയ ആക്രമണത്തിൽ 35 കൊല്ലപ്പെട്ടതായി സ്ഥിരീകരണം ഉണ്ട്. 131ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നേരത്തെ റമോൺ വിമാനത്താവളം ഹൂതികൾ ആക്രമിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് വ്യോമാക്രമണമെന്നാണ് സംഭവത്തിൽ നെതന്യാഹുവിന്റെ പ്രതികരണം.
ഹുതികളുടെ സൈനിക വക്താവായ ബ്രിഗേഡിയർ ജനറൽ യഹ്യസാരി ഇസ്രായേൽ ആക്രമണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തിനെതിരെ ആക്രമണം നടത്തുന്ന ഇസ്രായേലി വിമാനങ്ങളെ നമ്മുടെ വ്യോമ പ്രതിരോധം നിലവിൽ തടയുന്നുണ്ട് എന്നാണ് അദ്ദേഹം സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചത്. തുടർന്ന് മറ്റൊരു പോസ്റ്റിൽ, വ്യോമ പ്രതിരോധത്തിന് നിരവധി ഉപരിതല വ്യോമ മിസൈലുകൾ വിക്ഷേപിക്കാൻ കഴിഞ്ഞതായും ആക്രമണത്തിൻ്റെ ഭൂരിഭാഗവും പരാജയപ്പെടുത്താനായെന്നും അദ്ദേഹം കുറിച്ചു.
ഹുതി പ്രസ്ഥാനവുമായി ബന്ധപ്പെട്ട സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേലിനെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി ഹൂതികൾ ഉപയോഗിക്കുന്ന സൈനിക ക്യാമ്പുകൾ, ഇന്ധന സംഭരണ കേന്ദ്രങ്ങൾ, ഹൂതി പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവയാണ് ഐഡിഎഫ് ലക്ഷ്യമിട്ടത്.
അതേസമയം, കഴിഞ്ഞ ദിവസം ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആഭ്യന്തര സുരക്ഷ സേനയിലെ (ലെഖ്‌വിയ) അംഗമായ വാറന്റ് കോർപറൽ ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദൊസരി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ നിരവധി സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഹമാസിൻ്റെ നേതാക്കൾ താമസിക്കുന്ന ദോഹയിലെ റെസിഡൻഷൽ ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്.