Japan Earthquake: ജപ്പാൻ തീരത്ത് 6.7 തീവ്രതയിൽ ഭൂചലനം; സൂനാമിക്ക് മുന്നറിയിപ്പ്
Japan Earthquake Latest Update: ഒരു മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. അതിനാൽ ജനങ്ങൾ തീരമേഖലയിൽ നിന്നു വിട്ടുനിൽക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി.

Japan
ടോക്യോ: ജപ്പാനിലെ വടക്കൻ തീരമേഖലയായ ഇവാതെയിൽ വൻ ഭൂചലനമെന്ന് (Japan Earthquake) റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം. നിലവിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മോറിയോക നഗരത്തിലും യഹാബ പട്ടണത്തിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്.
സമുദ്രത്തിൽ 10 കി.മീ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് ജാപ്പനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് മേഖലയിൽ സൂനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. അതിനാൽ ജനങ്ങൾ തീരമേഖലയിൽ നിന്നു വിട്ടുനിൽക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി.
ALSO READ: ഇസ്താംബൂള്‍ ചര്‍ച്ച എങ്ങുമെത്തിയില്ല; യുദ്ധത്തിന് തയാറെന്ന് പാകിസ്ഥാന് താലിബാന്റെ മുന്നറിയിപ്പ്
ജപ്പാൻ പൊതുവെ ഭൂകമ്പങ്ങൾക്കും സുനാമികൾക്കും വളരെ സാധ്യതയുള്ള പ്രദേശങ്ങളിൽ ഒന്നാണ്. മുമ്പും നിരവധി നാശനഷ്ടങ്ങൾ വരുത്തിയ വലിയ ഭൂകമ്പങ്ങളും സുനാമികളും ജപ്പാനിൽ ആഞ്ഞടിച്ചിട്ടുണ്ട്. 2011-ൽ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്നുണ്ടായ സുനാമിയിൽ 18,000-ത്തിലധികം പേർ കൊല്ലപ്പെടുകയും ഫുകുഷിമ ആണവ ദുരന്തത്തിന് കാരണമാവുകയും ചെയ്തിരുന്നു.
1896-ലെ മെയ്ജി സാൻറികു സുനാമിയും 1933-ലെ ഷോവ സാൻറികു സുനാമിയും വടക്കുകിഴക്കൻ തീരത്ത് വൻതോതിലുള്ള ജീവഹാനിക്ക് കാരണമായവയാണ്.