Kuwait Airways: സർവീസുകൾ കുത്തനെ കൂട്ടി കുവൈത്ത് എയർവേയ്‌സ്, കേരളമുൾപ്പെടെ 58 സെക്ടറുകളിലേക്ക് 728 സർവീസുകൾ
Kuwait Airways to Expand June Operations: കഴിഞ്ഞ ഫെബ്രുവരി 28-ന് കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധികളെക്കുറിച്ചും സിഇഒ വിശദീകരിച്ചു. ആഗോള പ്രതിസന്ധികളും വ്യോമപാത അടയ്ക്കലും കാരണം ഫെബ്രുവരി മുതൽ ഇതുവരെ ഏകദേശം അഞ്ച് ലക്ഷത്തോളം ടിക്കറ്റുകളാണ് യാത്രക്കാർക്ക് റദ്ദാക്കേണ്ടി വന്നത്. ഇതിൽ 55 ശതമാനം തുക ഇതിനകം തന്നെ യാത്രക്കാർക്ക് റീഫണ്ട് ആയി തിരിച്ചുനൽകിക്കഴിഞ്ഞു. ശേഷിക്കുന്ന 45 ശതമാനം തുക അടുത്ത ഘട്ടത്തിൽ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് എത്രയും വേഗം യാത്രക്കാരിലേക്ക് എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

പ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി: വരാനിരിക്കുന്ന വേനൽക്കാലത്തെ തിരക്ക് കണക്കിലെടുത്ത് അന്താരാഷ്ട്ര സർവീസുകൾ വൻതോതിൽ വർദ്ധിപ്പിക്കാൻ കുവൈത്തിന്റെ ദേശീയ എയർലൈനായ കുവൈത്ത് എയർവേയ്‌സ് ഒരുങ്ങുന്നു. ജൂൺ മാസം മുതൽ ലോകമെമ്പാടുമുള്ള 58 സെക്ടറുകളിലേക്ക് ആഴ്ചയിൽ ഏകദേശം 728 സർവീസുകൾ നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. കുവൈത്ത് എയർവേയ്‌സ് ആക്ടിങ് സിഇഒ അബ്ദുൽ വഹാബ് അൽ ഷെട്ടിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നിലവിൽ ലോകത്തിലെ 45 നഗരങ്ങളിലേക്ക് ആഴ്ചയിൽ 420 സർവീസുകളാണ് കമ്പനി നടത്തിവരുന്നത്. ഇതിൽ നിന്നാണ് വലിയൊരു മുന്നേറ്റത്തിന് കമ്പനി ഒരുങ്ങുന്നത്.
കേരളത്തിലെ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ പ്രഖ്യാപനം. കേരളത്തിൽ നിന്നുള്ള പ്രധാന വിമാനത്താവളങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവയുൾപ്പെടെ ഇന്ത്യയിലെ 8 പ്രമുഖ നഗരങ്ങളിലേക്ക് ജൂണിൽ വ്യാപകമായ സർവീസുകൾ ഉണ്ടാകും. കൊച്ചി, തിരുവനന്തപുരം എന്നിവയ്ക്ക് പുറമെ ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും കുവൈത്ത് എയർവേയ്‌സ് വിമാനങ്ങൾ പറന്നുയരും.
Also Read – Dubai parking Fee: യുഎഇ പ്രവാസികൾ ശ്രദ്ധിക്കുക, അബുദാബിയിൽ പെരുന്നാൾ പ്രമാണിച്ച് സൗജന്യ പാർക്കിങ്
ഇന്ത്യൻ നഗരങ്ങൾക്ക് പുറമെ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലേക്കും ജൂൺ മാസത്തിലെ പുതിയ ഷെഡ്യൂൾ പ്രകാരം സർവീസുകൾ വ്യാപിപ്പിക്കും. ലണ്ടൻ, പാരിസ്, ഫ്രാങ്ക്ഫർട്ട്, റോം, മിലാൻ, ജനീവ, വിയന്ന, മ്യൂണിക്ക് തുടങ്ങിയ യൂറോപ്യൻ നഗരങ്ങളും, മസ്‌കറ്റ്, ബെയ്റൂട്ട്, അമ്മാൻ, ദോഹ, മനാമ, അബുദാബി, ദുബായ്, റിയാദ്, ജിദ്ദ തുടങ്ങിയ മിഡിൽ ഈസ്റ്റ് നഗരങ്ങളും ഇതിൽ ഉൾപ്പെടുന്നു. വേനൽക്കാല ടൂറിസം ലക്ഷ്യമിട്ട് അന്റാലിയ, ബോദ്രം, മൈക്കോനോസ് തുടങ്ങിയ പ്രശസ്തമായ ഹോളിഡേ കേന്ദ്രങ്ങളിലേക്കും കമ്പനി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.
ടിക്കറ്റ് റദ്ദാക്കലും റീഫണ്ടും: 45 ശതമാനം തുക ഉടൻ നൽകും
കഴിഞ്ഞ ഫെബ്രുവരി 28-ന് കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധികളെക്കുറിച്ചും സിഇഒ വിശദീകരിച്ചു. ആഗോള പ്രതിസന്ധികളും വ്യോമപാത അടയ്ക്കലും കാരണം ഫെബ്രുവരി മുതൽ ഇതുവരെ ഏകദേശം അഞ്ച് ലക്ഷത്തോളം ടിക്കറ്റുകളാണ് യാത്രക്കാർക്ക് റദ്ദാക്കേണ്ടി വന്നത്. ഇതിൽ 55 ശതമാനം തുക ഇതിനകം തന്നെ യാത്രക്കാർക്ക് റീഫണ്ട് ആയി തിരിച്ചുനൽകിക്കഴിഞ്ഞു. ശേഷിക്കുന്ന 45 ശതമാനം തുക അടുത്ത ഘട്ടത്തിൽ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് എത്രയും വേഗം യാത്രക്കാരിലേക്ക് എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ടിക്കറ്റ് റദ്ദാക്കേണ്ടി വന്ന യാത്രക്കാർക്ക് അധിക ചാർജുകളോ നിരക്കിലെ വ്യത്യാസമോ ഇല്ലാതെ രണ്ട് വർഷത്തിനുള്ളിൽ ഇതേ റൂട്ടിലോ മറ്റ് റൂട്ടുകളിലോ യാത്ര ചെയ്യാനുള്ള ഫ്ലെക്സിബിൾ ഓപ്ഷനുകളും എയർലൈൻ നൽകുന്നുണ്ട്. പ്രതിസന്ധിക്കാലത്ത് കസ്റ്റമർ കെയർ ഹോട്ട്‌ലൈനുകളിലേക്ക് സാധാരണയേക്കാൾ നാലിരട്ടിയിലധികം കോളുകളാണ് എത്തിയത്. ഇതുകാരണം ഉണ്ടായ സേവന സമ്മർദ്ദം കുറയ്ക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചതായും എയർലൈൻ അറിയിച്ചു.
ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാൻ കാരണം വിമാന ഇന്ധനവില
വിപണിയിൽ വിമാന ഇന്ധനവിലയിൽ ഉണ്ടായ 120 ശതമാനത്തിലധികം വർദ്ധനവും ഇൻഷുറൻസ് ചെലവുകളിലെ മാറ്റങ്ങളുമാണ് ടിക്കറ്റ് നിരക്കുകളിൽ പ്രതിഫലിച്ചിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കി. കൂടാതെ ചില റൂട്ടുകളിൽ ഉണ്ടായ വ്യോമപാത നിയന്ത്രണങ്ങൾ കാരണം വിമാനങ്ങൾക്ക് കൂടുതൽ ദൂരം ചുറ്റിപ്പറക്കേണ്ടി വരുന്നുണ്ട്. ഇത് ഇന്ധന ഉപഭോഗവും പ്രവർത്തന ചെലവും ഗണ്യമായി വർദ്ധിപ്പിച്ചു. എങ്കിലും യാത്രക്കാർക്ക് പരമാവധി കുറഞ്ഞ നിരക്കിൽ മികച്ച സേവനം നൽകാൻ കമ്പനി നിരന്തരം ശ്രമിക്കുന്നുണ്ടെന്ന് അബ്ദുൽ വഹാബ് അൽ ഷെട്ടി കൂട്ടിച്ചേർത്തു.
പ്രതിസന്ധി ഘട്ടത്തിൽ വിദേശത്ത് കുടുങ്ങിപ്പോയ 2,180-ലധികം കുവൈത്ത് പൗരന്മാരെ പ്രത്യേക വിമാനങ്ങൾ അയച്ച് തിരികെ എത്തിക്കാനും, രാജ്യത്തേക്ക് ആവശ്യമായ ജീവൻരക്ഷാ മരുന്നുകളും ഭക്ഷ്യവസ്തുക്കളും തടസ്സമില്ലാതെ എത്തിക്കാനും എയർലൈൻ മുൻകൈ എടുത്തിരുന്നു. നിലവിലെ ആഗോള വ്യോമയാന സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കൊണ്ട് സർവീസുകൾ പൂർണ്ണമായ തോതിൽ സാധാരണ നിലയിലാക്കാനാണ് കുവൈത്ത് എയർവേയ്‌സ് ഇപ്പോൾ ശ്രമിക്കുന്നത്.
English Summary
Kuwait Airways is set to significantly expand its operations in June, launching 728 weekly flights across 58 global sectors, including key Indian cities like Kochi and Thiruvananthapuram. The airline also addressed recent disruptions by confirming that 55% of canceled ticket refunds have already been processed, with the remaining 45% to be cleared in the next phase.