Michigan Church Shooting: യുഎസിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവയ്പ്പ്; രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
Michigan Church Shooting: ഇതിനു ശേഷം ഇയാൾ പള്ളിക്കു തീവെക്കുകയുംചെയ്തു. തീ ആളിപ്പടർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. തുടർന്ന് ആഗന്ധിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
വാഷിങ്ടൻ: യുഎസിലെ മിഷിഗണിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിലാണ് സംഭവം നടന്നത്.
ഇന്നലെ പ്രാർഥന നടക്കുന്നതിനിടെയിലാണ് സംഭവം. വാഹനത്തിലെത്തിയ ആക്രമി തന്റെ ട്രക്ക് പള്ളിക്ക് അകത്തേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഇതിനു ശേഷമാണ് വെടിവയ്പ്പ് നടത്തിയത് എന്നാണ് അധികൃതർ പറയുന്നത്. ഇതിനു ശേഷം ഇയാൾ പള്ളിക്കു തീവെക്കുകയുംചെയ്തു. തീ ആളിപ്പടർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. തുടർന്ന് ആഗന്ധിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ബര്‍ട്ടണ്‍ സ്വദേശിയായ നാല്‍പതുകാരനാണ് അക്രമം അഴിച്ചുവിട്ടതെന്ന് മിഷിഗണ്‍ പൊലീസ് പറഞ്ഞു. ഇയാളെ പിന്നീട് പൊലീസ് വധിച്ചുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ ദുഃഖം രേഖപ്പെടുത്തി. ദ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിന്റെ പ്രസിഡന്റായിരുന്ന റസ്സൽ എം. നെൽസന്റെ മരണത്തിന്റെ പിറ്റേന്നാണ് പള്ളിയിൽ അക്രമം നടന്നിരിക്കുന്നത്.
Also Read:തൊണ്ടവേദന മുതൽ വരണ്ട ചുമ വരെ; യുഎസിൽ കോവിഡിൻ്റെ പുതിയ വകഭേദം പടരുന്നു
ആക്രമണത്തിൽ പ്രതികരിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. അമേരിക്കയിലെ ക്രിസ്ത്യാനികൾക്ക് നേരെയുള്ള ആക്രമമാണ് ഇതെന്നാണ് അദ്ദേഹം പറയുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് അറുതിവേണമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം സാഹചര്യം വിലയിരുത്തിയെന്നും എഫ്ബിഐ സംഘം ഉടനടി സ്ഥലത്തെത്തിയെന്നും പ്രാദേശിക നേതൃത്വത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും ട്രംപ് പറഞ്ഞു.
19-ാം നൂറ്റാണ്ടിൽ അമേരിക്കൻ മതനേതാവായ ജോസഫ് സ്മിത്ത് സ്ഥാപിച്ചതാണ് മോർമോൺ സഭ. ദ് ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സെയ്ന്റ്സ് എന്നതാണ് ഔദ്യോഗികനാമം.