Nepal Gen Z protest: നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനം, പ്രതിഷേധിച്ച് യുവതീ യുവാക്കൾ, സംഘർഷത്തിൽ 14 മരണം
Nepal Social Media Ban, Gen Z protest: വിവരവിനിമയ മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റർ ചെയ്യാത്ത പ്ലാറ്റ്‌ഫോമുകൾ സസ്‌പെൻഷൻ നേരിടേണ്ടിവരുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
കാഠ്മണ്ഡു: നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനവുമായി ബന്ധപ്പെട്ടുള്ള ജെൻസി പ്രക്ഷോഭത്തിൽ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഫെയ്‌സ്ബുക്ക്, യൂട്യൂബ്, എക്സ് ഉൾപ്പെടേയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിച്ചതിനെതിരെയാണ് യുവാക്കള്‍ തെരുവില്‍ ഇറങ്ങിയത്.
പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പിലും സംഘർഷത്തിലുമാണ് 14 പേർ മരിച്ചത്. പ്രതിഷേധക്കാർ ബാരിക്കേഡുകള്‍ തകർത്ത് പാർലമെന്റ് പരിസരത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. അഴിമതിയും ദുർഭരണവും മൂടി വെയ്ക്കാനാണ് സർക്കാർ സോഷ്യൽ മീഡിയ നിരോധിച്ചതെന്ന് യുവാക്കൾ ആരോപിക്കുന്നു. നേപ്പാളിൽ സംഘർഷം ശക്തമാവുകയാണ്. സ്ഥിതിഗതികൾ വഷളായതോടെ സർക്കാർ പാർലമെന്റ്, സർക്കാർ സെക്രട്ടേറിയറ്റ്, രാഷ്ട്രപതി ഭവനം, നഗരത്തിന്റെ പ്രധാന ഭാഗങ്ങൾ എന്നിവിടങ്ങളിൽ നേപ്പാൾ സമയം രാത്രി 10 മണി വരെ കർഫ്യൂ ഏർപ്പെടുത്തി.
അതേസമയം, സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നേപ്പാളിൽ അടിയന്തര യോഗം വിളിച്ചു. പ്രക്ഷോഭത്തെ നേരിടാൻ പ്രധാന നഗരങ്ങളിൽ സൈന്യത്തെ ഇറക്കിയിട്ടുണ്ട്. സമരക്കാരെ സൈന്യം നേരിടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പുതിയ തലമുറയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ പ്രതിഷേധം, ‘ജെൻ സി റെവല്യൂഷൻ’ എന്ന പേരില്‍ ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുകയാണ്.
നേപ്പാളിലെ സോഷ്യൽ മീഡിയ നിരോധനം
കഴിഞ്ഞ ദിവസമാണ് സർക്കാരിന്റെ ഡിജിറ്റൽ നിയന്ത്രണങ്ങൾ പാലിക്കാത്തതിന്റെ പേരിൽ 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നേപ്പാൾ സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. വിവരവിനിമയ മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റർ ചെയ്യാത്ത പ്ലാറ്റ്‌ഫോമുകൾ സസ്‌പെൻഷൻ നേരിടേണ്ടിവരുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനായി ഏഴ് ദിവസത്തെ സമയവും അനുവദിച്ചിരുന്നു. ടിക്‌ടോക്ക്, വൈബർ, മറ്റ് മൂന്ന് പ്ലാറ്റ്ഫോമുകൾ എന്നിവ രജിസ്റ്റർ ചെയ്തതിനാൽ നിരോധനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു.
വ്യാജ ഐഡികൾ ഉപയോഗിച്ച് സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രസംഗവും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുണ്ടെന്നും, തട്ടിപ്പ്, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ നടക്കുന്നുണ്ടെന്നുമാണ് സർക്കാർ വാദം. സോഷ്യല്‍ മീഡിയയിലെ സുതരാത്യയുമായി ബന്ധപ്പെട്ട് നേപ്പാള്‍ സർക്കാർ നേരത്തെ ഒരു ബില്‍ പാസാക്കിയിരുന്നു. ബിൽ പ്രകാരം, പ്ലാറ്റ്ഫോമുകൾ രാജ്യത്ത് ഒരു ലെയ്സൺ ഓഫീസോ പ്രതിനിധിയോ നിയമിക്കേണ്ടതുണ്ട്. എന്നാൽ, സർക്കാരിന്റെ ഈ നീക്കം വിമർശകരെ നോട്ടമിടാനുമുള്ള ഒരു ഉപകരണമായി മാറുമെന്നും അടിസ്ഥാന അവകാശങ്ങൾക്ക് ഭീഷണിയാണെന്നുമാണ് പ്രതിഷേധക്കാരുടെ വാദം.