AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nepal Protest: സര്‍ക്കാരിന്റെ തലപ്പത്ത് കുല്‍മാന്‍ ഘീസിങ് വേണമെന്ന് ഒരു വിഭാഗം; ജെന്‍ സികള്‍ക്കിടയില്‍ തര്‍ക്കം?

Nepal Gen Z Protest: കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ സര്‍ക്കാരിനെ നയിക്കണമെന്ന് ആവശ്യപ്പെട്ട് വേറൊരു ഗ്രൂപ്പും രംഗത്തുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ തലപ്പത്ത് എത്തുന്നതിനോട് ബാലേന്ദ്ര ഷായ്ക്ക് താല്‍പര്യമില്ലെന്നാണ് വിവരം

Nepal Protest: സര്‍ക്കാരിന്റെ തലപ്പത്ത് കുല്‍മാന്‍ ഘീസിങ് വേണമെന്ന് ഒരു വിഭാഗം; ജെന്‍ സികള്‍ക്കിടയില്‍ തര്‍ക്കം?
കുൽമാൻ ഘീസിങ്Image Credit source: facebook.com/kulmanghisingofficial
Jayadevan AM
Jayadevan AM | Published: 11 Sep 2025 | 08:51 PM

കാഠ്മണ്ഡു: നേപ്പാളില്‍ ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ മുൻ ഇലക്ട്രിസിറ്റി അതോറിറ്റി എക്സിക്യൂട്ടീവ് ചീഫ് കുൽമാൻ ഘീസിങ് വേണമെന്ന് വാദിച്ച് ജെന്‍ സി പ്രക്ഷോഭകാരികളിലെ ഒരു വിഭാഗം. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുശീല കാർക്കി സര്‍ക്കാരിന്റെ തലപ്പത്ത് എത്തുന്നതിനോട് ഇവര്‍ക്ക് എതിര്‍പ്പാണ്. എന്നാല്‍ സുശീല കാര്‍ക്കിക്കായി വാദിച്ച് മറ്റൊരു വിഭാഗവും രംഗത്തുണ്ട്. ഇത് ജെന്‍ സി പ്രക്ഷോഭകാരികള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ജെന്‍ സി പ്രക്ഷോഭകാരികളുടെ പ്രതിനിധികളും, പ്രസിഡന്റ് രാമചന്ദ്ര പൗഡലും, കരസേനാ മേധാവി അശോക് രാജ് സിഗ്ഡലും സൈനിക ആസ്ഥാനത്ത് ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട്‌ ചർച്ചകൾ നടത്തിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. സര്‍ക്കാരിനെ നയിക്കാന്‍ ആര് വേണമെന്ന് സംബന്ധിച്ചും ഇവര്‍ ചര്‍ച്ച ചെയ്തു.

ചർച്ചകൾ നടന്നുവരികയാണെന്ന് സൈനിക വക്താവ് സ്ഥിരീകരിച്ചു. നിലവിലെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്നതിനും, രാജ്യത്തെ ക്രമസമാധാന നില നിലനിർത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സൈനിക വക്താവ് അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, നിരവധി പ്രതിഷേധക്കാര്‍ സുശീല കാര്‍ക്കിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ മുൻ ചീഫ് ജസ്റ്റിസുമാരെ പ്രധാനമന്ത്രിയാക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി.

Also Read: Nepal Gen Z Protest: ഫെയ്സ്ബുക്ക് നിരോധനം കത്തിച്ച ‘ജെൻ സി വിപ്ലവം’; പിന്നാലെ ഹിന്ദുരാഷ്ട്രത്തിന് മുറവിളി, നേപ്പാളിൽ സംഭവിക്കുന്നത് എന്ത്?

കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ സര്‍ക്കാരിനെ നയിക്കണമെന്ന് ആവശ്യപ്പെട്ട് വേറൊരു ഗ്രൂപ്പും രംഗത്തുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ തലപ്പത്ത് എത്തുന്നതിനോട് ബാലേന്ദ്ര ഷായ്ക്ക് താല്‍പര്യമില്ലെന്നാണ് വിവരം. തുടര്‍ന്ന് ചര്‍ച്ചകള്‍ സുശീല കര്‍ക്കിയിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുല്‍മാന്‍ ഘീസിങിന്റെ പേര് ഉയര്‍ന്നുവന്നത്.