Pakistan Bomb Blast: പാകിസ്ഥാൻ്റേത് ചൈനീസ് എയർ ഡിഫൻസ് സിസ്റ്റം , എച്ച്ക്യു-9 തവിടുപൊടിയാക്കി ഇന്ത്യ
പൂഞ്ച്, മെന്ദാർ, രജൗരി, ബാരാമുള്ള, ഉറി എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പാകിസ്ഥാൻ നടത്തുന്ന ഷെല്ലാക്രമണത്തിൽ ഇതുവരെ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടെ 16 സാധാരണക്കാർ മരിച്ചതായി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: നിയന്ത്രണ രേഖയിലടക്കം രണ്ട് ദിവസങ്ങളായി തുടരുന്ന പാക് പ്രകോപനം, ഇടവിട്ടുള്ള ആക്രമണം എന്നിവക്ക് തിരിച്ചടിയായി പാകിസ്ഥാൻ്റെ തന്നെ എയർ ഡിഫൻസ് സിസ്റ്റം തകർത്ത് ഇന്ത്യൻ ഡ്രോണുകൾ. ചൈനീസ് നിർമ്മിത ദീർഘദൂര ഉപരിതല-വായു മിസൈൽ സംവിധാനമാണ് ഡ്രോൺ ആക്രമണത്തിൽ തകർന്ന എച്ച്ക്യു-9, ആക്രണത്തിൽ ഞെട്ടിയിരിക്കുകയാണ് പാക് സൈന്യം.
15 സ്ഥലങ്ങളിലേക്കെങ്കിലും പാകിസ്ഥാൻ ആക്രണം നടത്താൻ ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ. അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഢ്, നാൽ, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ പാകിസ്ഥാൻ ലക്ഷ്യമിട്ടിരുന്നതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം അമൃത്സറിൽ പാക് മിസൈൽ ഇന്ത്യ നിർവീര്യമാക്കിയിരുന്നു.
അതേസമയം പൂഞ്ച്, മെന്ദാർ, രജൗരി, ബാരാമുള്ള, ഉറി എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളായി പാകിസ്ഥാൻ നടത്തുന്ന ഷെല്ലാക്രമണത്തിൽ ഇതുവരെ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടെ 16 സാധാരണക്കാർ മരിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയിൽ (എൽഒസി) പാകിസ്ഥാൻ കുപ്വാര, ബാരാമുള്ള, ഉറി, പൂഞ്ച്, മെന്ദാർ, രജൗരി മേഖലകളിൽ പ്രകോപനമില്ലാതെയായിരുന്നു ഷെല്ലാക്രമണം. പാകിസ്ഥാനിൽ നിന്നുള്ള കൂടുതൽ പ്രകോപനങ്ങൾക്ക് ശക്തമായതും ഉചിതമായതുമായ മറുപടി നൽകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടയിൽ തങ്ങളുടെ പൗരന്‍മാരോട് പാകിസ്ഥാൻ വിടാൻ അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.