General Asim Munir: ഇന്ത്യയുമായി സംഘർഷത്തിനു പിന്നാലെ പാക് സൈനിക മേധാവിക്ക് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം
Pak General Asim Munir promoted as field marshal: ഇന്ത്യയുമായുള്ള സംഘർഷത്തിൽ വഹിച്ച 'ശ്രേഷ്ഠമായ പങ്ക്' ആണ് സ്ഥാനക്കയറ്റത്തിന് അർഹനാക്കിയതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ന്യൂഡൽഹി: ഇന്ത്യയുമായുള്ള സൈനിക സംഘർഷം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ, പാകിസ്താൻ കരസേനാ മേധാവി ജനറൽ സെയ്ദ് അസിം മുനീറിന് രാജ്യത്തെ പരമോന്നത സൈനിക പദവിയായ ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം നൽകി.
ഇന്ത്യയുമായുള്ള സംഘർഷത്തിന് പിന്നാലെ പാകിസ്താനിൽ അട്ടിമറിയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ നീക്കം. പാകിസ്താന്റെ 60 വർഷത്തെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ് ഇത്.
ഇന്ത്യയുമായുള്ള സംഘർഷത്തിൽ വിജയം നേടിയെന്ന പാകിസ്താന്റെ അവകാശവാദം ഇന്ത്യ തെളിവുകളിലൂടെ തള്ളിക്കളഞ്ഞിരുന്നു. കൂടാതെ, ലോകവേദികളിൽ പാകിസ്താന് കടുത്ത ക്ഷീണമുണ്ടാക്കുകയും ചെയ്തിരുന്നു.
പാകിസ്താനിലെ നിലവിലെ ജനാധിപത്യ ഭരണകൂടത്തിന് ജനകീയ പിന്തുണയില്ലാത്തതും സർക്കാരിനെതിരെ ജനരോഷം ശക്തമാകുന്നതും നിലനിൽക്കെയാണ് സൈനിക മേധാവിക്ക് ഫീൽഡ് മാർഷൽ പദവി നൽകി ഒപ്പം നിർത്താൻ സർക്കാർ ശ്രമിക്കുന്നത്.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മുനീറിന്റെ സ്ഥാനക്കയറ്റത്തിന് പാക് മന്ത്രിസഭ അംഗീകാരം നൽകിയത്. ഇന്ത്യയുമായുള്ള സംഘർഷത്തിൽ വഹിച്ച ‘ശ്രേഷ്ഠമായ പങ്ക്’ ആണ് സ്ഥാനക്കയറ്റത്തിന് അർഹനാക്കിയതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Also read – റഷ്യൻ ചാരന്മാർ ഇലോൺ മസ്കിനെയും ലക്ഷ്യമിട്ടു; വെളിപ്പെടുത്തലുമായി മുൻ എഫ്ബിഐ ഏജന്റ്
പാക് സുപ്രീം കോടതിയുടെ പുതിയ വിധിയോടെ, സൈനിക മേധാവിക്ക് കൂടുതൽ അധികാരം ലഭിച്ചിരുന്നു. ഈ വിധിയിലൂടെ പാക് പൗരന്മാരെ സൈനിക കോടതികളിലും വിചാരണ ചെയ്യാനുള്ള അധികാരം സൈന്യത്തിന് ലഭിച്ചു. ജനാധിപത്യം തന്നെ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന പാകിസ്താനിൽ അസിം മുനീറിന്റെ അധികാരപരിധി വർദ്ധിക്കുന്നത് അട്ടിമറിക്ക് വഴിയൊരുക്കുമെന്ന് സർക്കാരിന് ഭയമുണ്ട്.
ഇതിനിടെയാണ് ഫീൽഡ് മാർഷൽ പദവി നൽകി ഭരണകൂടം മുനീറിനെ സന്തോഷിപ്പിക്കുന്നത്. പാകിസ്താൻ സ്വതന്ത്ര രാജ്യമായതിന് ശേഷം ജനറൽ ആയൂബ് ഖാൻ മാത്രമാണ് ഇതിന് മുൻപ് ഫീൽഡ് മാർഷൽ പദവി അലങ്കരിച്ചിട്ടുള്ളത്. സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ആയൂബ് ഖാൻ പാകിസ്താന്റെ രണ്ടാമത്തെ പ്രസിഡന്റായി മാറിയിരുന്നു