Paris’ Louvre Museum: ആഭരണങ്ങൾ കൊള്ളയടിക്കപ്പെട്ടു; പാരീസിലെ ലൂവ്രേ മ്യൂസിയം അടച്ചുപൂട്ടി
Paris' Louvre museum Robbery: മ്യൂസിയത്തിനടുത്തായി ചില നിർമാണ പ്രവര്‍ത്തനങ്ങൾ നടക്കുന്നുണ്ട്. അതിന്‍റെ മറവിലാണ് മോഷണം. മോഷണം പോയത് നെപ്പോളിയന്‍റെ ആഭരണമാണെന്നാണ് സൂചന.
പാരീസ്: ലോകത്തിലെ ഏറ്റവും പ്രശസ്തമായ മ്യൂസിയങ്ങളിൽ ഒന്നായ പാരീസിലെ ലൂവ്ര് മ്യൂസിയം അടച്ചുപൂട്ടിയതായി ഫ്രഞ്ച് സർക്കാർ അറിയിച്ചു. മ്യൂസിയത്തിലെ വിലപിടിപ്പുള്ള ആഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേരാണ് മോഷണം നടത്തിയതെന്നാണ് വിവരം. മ്യൂസിയത്തിനടുത്തായി ചില നിർമാണ പ്രവര്‍ത്തനങ്ങൾ നടക്കുന്നുണ്ട്. അതിന്‍റെ മറവിലാണ് മോഷണം. മോഷണം പോയത് നെപ്പോളിയന്‍റെ ആഭരണമാണെന്നാണ് സൂചന.
ഫ്രാൻസ് സാംസ്കാരിക മന്ത്രി റഷിദ ദാതി ആണ് മ്യൂസിയത്തിൽ മോഷണം നടന്ന വിവരം ആദ്യമായി എക്‌സിൽ സ്ഥിരീകരിച്ചത്. ‘ഇന്ന് രാവിലെ ലൂവ്ര് മ്യൂസിയം തുറക്കുന്ന സമയത്ത് കവർച്ച നടന്നു. ആർക്കും പരിക്കില്ല. മ്യൂസിയം ജീവനക്കാർക്കും പൊലീസിനുമൊപ്പം ഞാൻ സ്ഥലത്തുണ്ട്,’ എന്ന് മന്ത്രി കുറിച്ചു.
ഞായറാഴ്ച രാവിലെയാണ് സംഭവം. മ്യൂസിയം തുറന്ന് മിനിറ്റുകൾക്കകമായിരുന്നു കവർച്ച. മുഖം മൂടി ധരിച്ച മൂന്നുപേര്‍ ലിഫ്റ്റ് വഴി അകത്തേക്ക് കയറി അപ്പോളോ ഗാലറിയിലെത്തുകയും ജനലുൾപ്പെടെ തകര്‍ത്ത് സ്വര്‍ണാഭണങ്ങൾ കവര്‍ന്ന് സ്കൂട്ടറില്‍ തിരികെ പോയെന്നാണ് പൊലീസ് നൽകുന്ന വിവരം.
ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മ്യൂസിയമാണ് ലൂവ്രെ. ദിവസവും 30,000 സന്ദർശകർ വരെ ഇവിടെ എത്താറുണ്ട്. പുരാതന വസ്തുക്കൾ, ശിൽപങ്ങൾ, പെയിന്റിംഗുകൾ എന്നിവയുൾപ്പെടെ 33,000-ത്തിലധികം പുരാവസ്തുക്കളാണ് ഇവിടെയുള്ളത്. വീനസ് ഡി മിലോ, മോണലിസ തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ.
മോണലിസയുടേതുൾപ്പെടെ നിരവധി മോഷണങ്ങൾക്കും കവർച്ച ശ്രമങ്ങൾക്കും മ്യൂസിയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1911-ൽ മോണോ ലിസയുടെ മോഷണം ഇതിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ്. വിൻസെൻസോ പെരൂജിയ എന്നയാൾ മ്യൂസിയത്തിൽ ഒളിച്ചുതാമസിക്കുകയും ചിത്രം കോട്ടിനടിയിൽ ഒളിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു. രണ്ട് വർഷത്തിന് ശേഷം ചിത്രം കണ്ടെത്തിയത്.