Russia: മോസ്കോയിൽ മൂന്ന് മണിക്കൂറിനിടെ 32 ഡ്രോണുകൾ, വിമാനത്താവളങ്ങൾ അടച്ച് റഷ്യ
Drone Attack against Moscow: റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗിക്കുന്നതിനിടെയാണ് മോസ്കോ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം ഉണ്ടായിരിക്കുന്നത്.
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം. ഇന്നലെയുണ്ടായ ആക്രമണത്തിൽ മോസ്കോയിലേക്ക് പറന്നുയർന്ന ഡ്രോണുകളെ റഷ്യൻ വ്യോമ പ്രതിരോധ സേന തകർത്തിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് മോസ്കോ നഗരത്തിലേത് ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു.
മൂന്ന് മണിക്കൂറിനുള്ളിൽ 32 ഡ്രോണുകൾ വ്യോമ പ്രതിരോധ യൂണിറ്റുകൾ നശിപ്പിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തകർന്ന് വീണ ഭാഗങ്ങൾ പരിശോധിക്കുകയാണ്.
മോസ്കോയുടെ കിഴക്കും തെക്കുകിഴക്കുമുള്ള ഇഷെവ്സ്ക്, നിഷ്നി നോൾവ്ഗൊറോഡ്, സമര, പെൻസ, ടാംബോവ്, ഉലിയാനോവ്സ്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങളാണ് നിർത്തിവച്ചിരിക്കുന്നത്.
READ ALSO: യുക്രൈനുമായുള്ള സമാധാന ചർച്ച; പുതിയ ഉപാധികളുമായി പുടിൻ
റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെന്റ് പീറ്റേഴ്‌സ്ബർഗിലെ വിമാനത്താവളത്തിൽ ഒട്ടേറെ വിമാനങ്ങൾ വൈകിയതായി റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ആൾനാശമോ മറ്റ് നാശനഷ്ടമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആക്രമണം എവിടെ നിന്നാണ് ഉണ്ടായതെന്നടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.
റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗിക്കുന്നതിനിടെയാണ് മോസ്കോ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം ഉണ്ടായിരിക്കുന്നത്. യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഡൊണെറ്റ്‌സ്കിൻ്റെ നിയന്ത്രണം പൂർണമായി കൈമാറണമെന്ന് വ്ലാഡിമിർ പുടിൻ അലാസ്ക ചർച്ചയിൽ അമേരിക്കൻ പ്രസിഡൻ്റ് ട്രംപിനെ അറിയിച്ചിരുന്നു.