Vladimir Putin: ‘ഇന്ത്യ അപമാനം അംഗീകരിക്കില്ല’; യുഎസിനെ വിമർശിച്ച് പുടിൻ
Vladimir Putin slams US: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച പുടിൻ, ഡിസംബർ ആദ്യം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.
മോസ്കോ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തലാക്കാൻ ഇന്ത്യക്കും ചൈനയ്ക്കും സമ്മർദ്ദം ചെലുത്തിയ ഡൊണാൾഡ് ട്രംപിന്റെ നടപടിയെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇത് അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി.
ദക്ഷിണ റഷ്യയിലെ സോച്ചിയിലെ അന്താരാഷ്ട്ര വാൽഡായ് ചർച്ചാ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യയുടെ വ്യാപാര പങ്കാളികൾക്ക് മേൽ ഉയർന്ന താരിഫ് ചുമത്തിയാൽ അത് രാജ്യാന്തര തലത്തിൽ വില വർധനയ്ക്ക് കാരണമാകുമെന്നും യുഎസ് ഫെഡറൽ റിസർവിനെ പലിശനിരക്ക് ഉയർന്ന നിലയിൽ നിലനിർത്താൻ നിർബന്ധിതരാക്കുമെന്നും പുടിൻ പറഞ്ഞു. അത് യുഎസ് സമ്പദ്‌വ്യവസ്ഥയെ മന്ദഗതിയിലാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ALSO READ: വ്യോമാക്രമണവും വെടിവെപ്പും; ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 52 മരണം
ഇന്ത്യയെ ആരുടെയും മുന്നിൽ അപമാനിക്കാൻ കഴിയില്ലെന്നും, അത്തരം ശ്രമങ്ങൾ രാജ്യം അനുവദിക്കില്ലെന്നും പുടിൻ വ്യക്തമാക്കി. ഇന്ത്യ റഷ്യൻ ഊർജ്ജം വാങ്ങുന്നത് നിർത്തിയാൽ, 9 ബില്യൺ മുതൽ 10 ബില്യൺ ഡോളർ വരെ നഷ്ടം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ ഊർജ്ജ വിതരണം തടസ്സപ്പെട്ടാൽ ആഗോള സമ്പദ്‌വ്യവസ്ഥയെ അത് സാരമായി ബാധിക്കും. എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച പുടിൻ, ഡിസംബർ ആദ്യം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.