Vladimir Putin India Visit: പ്രധാനമന്ത്രി ക്ഷണിച്ചു, വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്; കൂടിക്കാഴ്ച്ചയ്ക്ക് പിന്നിൽ?
Russian President Vladimir Putin India Visit: റഷ്യൻ എണ്ണ ഇറക്കുമതിക്ക് യുഎസ് തീരുവ ചുമത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടിരുന്നു. പ്രാദേശിക-ആഗോള വിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

Vladimir Putin, PM Narendra Modi
മോസ്കോ: ഇന്ത്യ സന്ദർശിക്കാനൊരുങ്ങി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ (Vladimir Putin India Visit). പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PO Narendra Modi) ക്ഷണപ്രകാരമാണ് പുടിൻ ഇന്ത്യയിലേക്ക് എത്തുന്നത്. അടുത്ത മാസം (ഡിസംബർ) നാല്, അഞ്ച് തീയതികളിലാണ് പുടിൻ ഇന്ത്യയിലെത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 23 -ാമത് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുക എന്നതാണ് ഈ സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം.
ഇരു രാജ്യങ്ങളും തമ്മിലുള്ള ‘തന്ത്രപരമായ പങ്കാളിത്തം’ ശക്തിപ്പെടുത്തുക എന്നതും സന്ദർശനത്തിന് പിന്നിലെ കാരണങ്ങളിൽ ഒന്നാണ്. കൂടാതെ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്താനും പുടിൻറെ സന്ദർശനം ഗുണം ചെയ്യുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. റഷ്യൻ എണ്ണ ഇറക്കുമതിക്ക് യുഎസ് തീരുവ ചുമത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടിരുന്നു.
Also Read: റഷ്യ- യുക്രൈന്‍ യുദ്ധത്തിന് അവസാനം? സമാധാന കരാര്‍ അംഗീകരിച്ച് സെലന്‍സ്‌കി
ഇന്ത്യയിലെത്തുന്ന വ്ളാഡിമിർ പുടിനെ രാഷ്ട്രപതി ദ്രൗപദി മുർമു സ്വീകരിക്കുകയും രാഷ്ട്രപതി ഭവനിൽ വിരുന്ന് നൽകുകയും ചെയ്യും. ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിൻ ചർച്ച നടത്തും. ഓഗസ്റ്റിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മോസ്കോ സന്ദർശന വേളയിലാണ് റഷ്യൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം പ്രഖ്യാപിച്ചത്. എന്നാൽ എന്ന് എപ്പോൾ എത്തുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല.
പ്രാദേശിക-ആഗോള വിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. റഷ്യ – യുക്രെയിൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ പ്രാധാന്യത്തോടെയാണ് ലോകം സന്ദർശനത്തെ ഉറ്റുനോക്കുന്നത്. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന താരീഫ് ഭീഷണികളടക്കം പുടിൻറെ ഇന്ത്യ സന്ദർശനത്തിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുക്രെയ്‌നിനെതിരായ യുദ്ധത്തിന് ഇന്ത്യ ധനസഹായം നൽകിയത് റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിലൂടെയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. അതിനാൽ ഇക്കാര്യത്തിലുള്ള ഉപരോധങ്ങളിലും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തും.