Sheikh Hasina: ആ കുറ്റങ്ങളൊന്നും താന്‍ ചെയ്തിട്ടില്ല, ആരോപണങ്ങള്‍ നിഷേധിച്ച് ഷെയ്ഖ് ഹസീന
Sheikh Hasina denies the allegations: ആരോപണങ്ങള്‍ നിഷേധിച്ച് ഷെയ്ഖ് ഹസീന. 'മനുഷ്യത്വത്തിനെതിരെ താന്‍ കുറ്റകൃത്യം നടത്തി'യെന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് ഹസീന പറഞ്ഞു
ധാക്ക: തനിക്കെതിരെ ഉയര്‍ന്ന കുറ്റകൃത്യ ആരോപണങ്ങള്‍ നിഷേധിച്ച് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ‘മനുഷ്യത്വത്തിനെതിരെ താന്‍ കുറ്റകൃത്യം നടത്തി’യെന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് ഹസീന ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന പ്രക്ഷോഭത്തിനിടെ ഹസീന ഭരണകൂടം കൊലപാതകത്തിനും, പീഡനത്തിനും മറ്റും ശ്രമിച്ചെന്നാണ് കേസ്. ഈ കേസില്‍ ബംഗ്ലാദേശ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി) ഈ മാസം 17ന് വിധി പറയും. എന്നാല്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ഹസീനയുടെ വിശദീകരണം.
തന്റെ അസാന്നിധ്യത്തില്‍ നടത്തിയ വിചാരണ രാഷ്ട്രീയ എതിരാളികളുടെ നിയന്ത്രണത്തിലുള്ള ‘കംഗാരു കോടതി’ ആസൂത്രണം ചെയ്ത ഒരു പ്രഹസനം മാത്രമാണെന്ന് ഹസീന വിമര്‍ശിച്ചു. തനിക്കെതിരെയുള്ള വിധി മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും ഹസീന ആരോപിച്ചു.
അതേസമയം, കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ ഹസീനയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടത്. പതിനേഴാം തീയതിയിലെ വിധിക്ക് മുന്നോടിയായി തലസ്ഥാനമായ ധാക്കയിലെ ട്രൈബ്യൂണലിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതിഷേധക്കാർക്കെതിരെ വെടിയുതിർക്കാൻ സുരക്ഷാ സേനയോട് ഉത്തരവിട്ടെന്ന് അടക്കം ആരോപണമുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളടക്കം ഹസീന ഇപ്പോള്‍ നിഷേധിക്കുകയാണ്. നിരായുധരായ സാധാരണക്കാർക്ക് നേരെ വെടിയുതിർക്കാൻ ഞാൻ ഒരിക്കലും ഉത്തരവിട്ടിട്ടില്ലെന്ന് ഹസീന ബിബിസിയോട് പ്രതികരിച്ചു. പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിടേണ്ടി വന്ന ഹസീന ഇന്ത്യയിലേക്ക് കടന്നിരുന്നു. വിചാരണയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പോകാന്‍ ഷെയ്ഖ് ഹസീന തയ്യാറായിരുന്നില്ല.
ഈ വർഷം ജൂലൈയിൽ ഹസീനയ്‌ക്കൊപ്പം മറ്റ് രണ്ട് പേര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാൽ, മുൻ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.