Bangladesh Interim Government: ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍
Sheikh Hasina's Awami League: രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിചാരണ പൂർത്തിയാകുന്നത് വരെ അവാമി ലീഗിന്റെയും അതിന്റെ നേതാക്കളുടെയും നിരോധനം നിലനിൽക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ നിരോധിച്ച് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ഇടക്കാല സർക്കാർ. ഭീകരവിരുദ്ധ നിയമപ്രകാരമാണ് നിരോധനം. ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലില്‍ (ഐസിടി) അവാമി ലീഗിന്റെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ നിരോധനം തുടരുമെന്ന് വ്യക്തമാക്കി.
ഇന്നലെ വൈകുന്നേരമാണ് നിരോധനം സംബന്ധിച്ച പ്രസ്താവന ഇറക്കിയത്. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിചാരണ പൂർത്തിയാകുന്നത് വരെ അവാമി ലീഗിന്റെയും അതിന്റെ നേതാക്കളുടെയും നിരോധനം നിലനിൽക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം അടുത്ത പ്രവൃത്തി ദിവസം പുറപ്പെടുവിക്കുമെന്ന് മുഹമ്മദ് യൂനുസിന്റെ ഓഫീസ് അറിയിച്ചു.
ALSO READ: ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ വിശ്വാസ്യത പുലര്‍ത്തുമെന്ന് അവകാശവാദവുമായി പാകിസ്ഥാന്‍
അവാമി ലീഗ് ഭരണകൂടത്തിന്റെ പതനത്തിലേക്ക് നയിച്ച 2024 ജൂലൈയിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്നവരെയും പരാതി നല്‍കിയവരെയും സാക്ഷികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. യൂനസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, രാഷ്ട്രീയ പാര്‍ട്ടികളെയും അവയുടെ മുന്നണി സംഘടനകളെയും അനുബന്ധ സ്ഥാപനങ്ങളെയും വിചാരണ ചെയ്യാൻ ട്രൈബ്യൂണലിന് അധികാരം നല്‍കുന്ന ഐസിടി നിയമവും ഭേദഗതി ചെയ്തു.
കിഴക്കന്‍ പാകിസ്ഥാന്റെ സ്വയംഭരണ പ്രസ്ഥാനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും 1971 ലെ വിമോചന യുദ്ധത്തിന് നേതൃത്വം നല്‍കുകയും ചെയ്ത പാർട്ടിയാണ് അവാമി ലീഗ്. 1949-ലാണ് ഇത് സ്ഥാപിതമായത്.