Afghanistan: അഫ്ഗാനിൽ ഇന്റർനെറ്റ് നിരോധിച്ച് താലിബാൻ, വിമാന സർവീസുകൾ നിലച്ചു; കാരണമിത്…
Taliban Shut Down Internet Across Afghanistan: സാമൂഹിക നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള താലിബാന്റെ പ്രചാരണത്തിലെ മറ്റൊരു ചുവടുവയ്പ്പാണ് അടച്ചുപൂട്ടൽ എന്ന് വിമർശകർ പറയുന്നു.
കാബൂൾ അഫ്ഗാനിസ്ഥാനിൽ ഇന്റർനെറ്റ് കണക്ഷനുകൾ വിച്ഛേദിച്ച് താലിബാൻ. “രാജ്യവ്യാപകമായ ടെലികോം ബ്ലാക്ക്ഔട്ട്” ആണെന്ന് ഇന്റർനെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ്ബ്ലോക്സ് റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലുടനീളം മൊബൈൽ ഇന്റർനെറ്റും സാറ്റലൈറ്റ് ടിവിയും തടസ്സപ്പെട്ടു.
നിരോധനത്തിന് പിന്നിൽ
സെപ്റ്റംബർ പകുതിയോടെ, ബാൽഖ് പ്രവിശ്യയിൽ ഫൈബർ-ഒപ്റ്റിക് ഇന്റർനെറ്റ് പൂർണ്ണമായും നിരോധിക്കാൻ താലിബാൻ നേതാക്കൾ ഉത്തരവിട്ടതോടെയാണ് നിയന്ത്രണങ്ങൾ ആരംഭിച്ചത്. “ദുഷ്പ്രവൃത്തികൾ” തടയേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദയിൽ നിന്നാണ് ഈ നിർദ്ദേശം വന്നതെന്ന് പ്രവിശ്യാ വക്താവ് അത്തൗല്ല സെയ്ദ് പറഞ്ഞു. ബദക്ഷാൻ, തഖർ, കാണ്ഡഹാർ, ഹെൽമണ്ട്, നൻഗർഹാർ, ഉറുസ്ഗാൻ എന്നിവിടങ്ങളിലും സമാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇന്റർനെറ്റ് നിരോധനം ഉണ്ടാകുന്ന ആഘാതം
ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചതോടെ വിമാന സർവീസുകൾ താറുമാറായിരിക്കുകയാണ്. കാബൂളിലെ ഓഫിസുമായുള്ള മൊബൈൽ ഫോൺ സേവനം ഉൾപ്പെടെ എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ടതായി രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പല അഫ്ഗാനിസ്ഥാൻകാരുടെയും ആശയവിനിമയം, ബിസിനസ് പ്രവർത്തനങ്ങൾ, ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള പ്രവേശനം എന്നിവ തടസ്സപ്പെടുത്തിയിരിക്കുകയാണ്. വിദൂര പ്രവിശ്യകളിലെ ജീവനക്കാരുമായും ഗുണഭോക്താക്കളുമായും സമ്പർക്കം പുലർത്താനും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
സ്ത്രീകളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും ഒരു പ്രഹരം
സാമൂഹിക നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള താലിബാന്റെ പ്രചാരണത്തിലെ മറ്റൊരു ചുവടുവയ്പ്പാണ് അടച്ചുപൂട്ടൽ എന്ന് വിമർശകർ പറയുന്നു. 2021 മുതൽ, സെക്കൻഡറി സ്കൂളുകളിൽ നിന്നും സർവകലാശാലകളിൽ നിന്നും പെൺകുട്ടികളെ വിലക്കിയിരുന്നു. ഇത് പലരെയും ഓൺലൈൻ കോഴ്സുകളെ ആശ്രയിക്കാൻ നിർബന്ധിതരാക്കിയിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നേടാനുള്ള ഈ ഏക മാർഗത്തേയും താലിബാൻ തകർക്കുകയാണെന്ന് വിമർശകർ പറയുന്നു.