Washington DC Shooting: യുഎസിൽ ജ്യൂത മ്യൂസിയത്തിന് പുറത്ത് വെടിവെപ്പ്; ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
Washington DC Jewish Museum Shooting: വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം മരണം സ്ഥിരീകരിച്ചു. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 9.5 ഓടെയാണ് പ്രദേശത്ത് വെടിവെപ്പ് ഉണ്ടായത്. വെടിവയ്പ്പിന് പിന്നാലെ മ്യൂസിയത്തിന് ചുറ്റുമുള്ള മേഖലയിൽ ഉദ്യോഗസ്ഥർ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വക്താവ് പറഞ്ഞു.
വാഷിങ്ടൺ: അമേരിക്കയിൽ വാഷിങ്ടൺ ഡിസിയിലെ ജ്യൂത മ്യൂസിയത്തിന് പുറത്ത് വെടിവയ്പ്പ്. സംഭവത്തിൽ രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ട രണ്ട് ഉദ്യോഗസ്ഥരും ജ്യൂത മ്യൂസിയത്തിനകത്തുനടന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെ ആയിരുന്നു ആക്രമണമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
‘ഫ്രീ പലസ്തീൻ’ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു അക്രമി വെടിവെപ്പ് നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം മരണം സ്ഥിരീകരിച്ചു. വിവാഹിതരാകാൻ തീരുമാനിച്ചിരുന്ന രണ്ട് പേരാണ് കൊല്ലപ്പെട്ടതെന്ന് യുഎസിലെ ഇസ്രയേൽ അംബാസഡർ യെച്ചീൽ ലീറ്റർ പറഞ്ഞു.
ബുധനാഴ്ച പ്രാദേശിക സമയം രാത്രി 9.5 ഓടെയാണ് പ്രദേശത്ത് വെടിവെപ്പ് ഉണ്ടായത്. സംഭവത്തിൽ ചിക്കാഗോ സ്വദേശി റോഡ്രിഗസ് (30) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടന്നതായി ഇസ്രയേൽ എംമ്പസിയും സ്ഥിരീകരിച്ചു. എന്നാൽ മറ്റ് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
വെടിവയ്പ്പിന് പിന്നാലെ മ്യൂസിയത്തിന് ചുറ്റുമുള്ള മേഖലയിൽ ഉദ്യോഗസ്ഥർ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വക്താവ് പറഞ്ഞു. നഗരത്തിലെ നിരവധി പ്രധാന തെരുവുകളും അടച്ചു. ജോർജ്ജ്ടൗൺ സർവകലാശാലയുടെ ഡിസി കാമ്പസും താൽക്കാലികമായി അടച്ചതായി സിബിഎസ് റിപ്പോർട്ട് ചെയ്തു.