UAE prices hike: യുഎഇയിൽ നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കയറ്റം; പഴം-പച്ചക്കറി വില കുതിച്ചുയരുന്നു
UAE shoppers report jump in fruit and vegetable prices: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ വില വർദ്ധിപ്പിക്കാൻ പാടില്ലാത്ത ഒമ്പത് അത്യാവശ്യ ഭക്ഷ്യവിഭാഗങ്ങളിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്നില്ല എന്നതാണ് ഈ വിലക്കയറ്റത്തിന് ഒരു പ്രധാന കാരണം.
ദുബായ്: യുഎഇയിൽ താമസക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിച്ച് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ പഴങ്ങൾക്കും പച്ചക്കറികൾക്കും വിപണിയിൽ വലിയ രീതിയിലുള്ള വിലവർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചില സാധനങ്ങൾക്ക് കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഇരട്ടിയിലധികം വില വർദ്ധിച്ചതായി ഉപഭോക്താക്കൾ പരാതിപ്പെടുന്നു.
പച്ചക്കറികൾക്കും പഴങ്ങൾക്കും 20 മുതൽ 30 ശതമാനം വരെ വില വർദ്ധിച്ചു. ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്, ആപ്പിൾ, മാതളനാരങ്ങ, വാഴപ്പഴം, ചീര എന്നിവയ്ക്കാണ് പ്രധാനമായും വില കൂടിയത്. മുൻപ് കിലോയ്ക്ക് 1.50 ദിർഹം ആയിരുന്ന ഉള്ളിക്ക് ഇപ്പോൾ പലയിടത്തും 5 ദിർഹത്തിന് അടുത്താണ് വില. തക്കാളി, തേങ്ങ, ഉള്ളി തുടങ്ങിയ ഇനങ്ങൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ പെട്ടെന്ന് വില ഇരട്ടിയായതായി പ്രവാസികൾ വ്യക്തമാക്കുന്നു.
നിയന്ത്രണങ്ങൾ ഇല്ലാത്ത വിഭാഗം
യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ വില വർദ്ധിപ്പിക്കാൻ പാടില്ലാത്ത ഒമ്പത് അത്യാവശ്യ ഭക്ഷ്യവിഭാഗങ്ങളിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്നില്ല എന്നതാണ് ഈ വിലക്കയറ്റത്തിന് ഒരു പ്രധാന കാരണം. ദിവസേന ഉപയോഗിക്കുന്ന സാധനങ്ങൾക്കായുള്ള ചിലവ് വർദ്ധിക്കുന്നത് പ്രവാസി കുടുംബങ്ങളുടെ മാസ ബജറ്റിനെ സാരമായി ബാധിക്കുന്നുണ്ട്. വിലക്കയറ്റം തുടരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ തങ്ങളുടെ ഷോപ്പിംഗ് ലിസ്റ്റുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ നിർബന്ധിതരായിരിക്കുകയാണ്.