US – Saudi Arabia Defence Deal: 142 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറിൽ ഒപ്പുവച്ച് അമേരിക്കയും സൗദി അറേബ്യയും
US - Saudi Arabia Defence Agreement: യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറുകളിൽ ഒന്നാണിത്. ഊർജം, എയറോസ്പേസ്, പ്രതിരോധ സാങ്കേതിക വിദ്യ, ആഗോള സ്പോർട്സ് എന്നീ മേഖലകളിലെ നിക്ഷേപങ്ങളും കരാറിൽ ഉൾപ്പെടുന്നു.

പ്രതിരോധ കരാറിൽ ഒപ്പുവച്ച് അമേരിക്കയും സൗദി അറേബ്യയും. 142 ബില്യൺ ഡോളറിന്റെ കരാറിലാണ് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഒപ്പ് വച്ചത്. ഊർജം, എയറോസ്പേസ്, പ്രതിരോധ സാങ്കേതിക വിദ്യ, ആഗോള സ്പോർട്സ് എന്നീ മേഖലകളിലെ നിക്ഷേപങ്ങളും കരാറിൽ ഉൾപ്പെടുന്നു.
യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറുകളിൽ ഒന്നാണിത്. കരാർ പ്രകാരം, അമേരിക്കൻ പ്രതിരോധ കമ്പനികളിൽ നിന്നുള്ള വ്യോമ, മിസൈൽ, സമുദ്ര, അതിർത്തി സുരക്ഷാ സംവിധാനങ്ങൾ സൗദി അറേബ്യക്ക് നൽകപ്പെടും. കൂടാതെ സൗദിയുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായി അമേരിക്കൻ സാങ്കേതിക വിദ്യയും പരിശീലനവും നൽകുമെന്നാണ് വിവരം.
ALSO READ: റോഡിലെ തർക്കത്തെ തുടർന്ന് മൂന്ന് സ്ത്രീകളെ വെടിവച്ച് കൊന്നു; റാസ് അൽ ഖൈമയിൽ യുവാവ് പിടിയിൽ
ഗൾഫ് ഉച്ചക്കോടിയുടെ ഭാഗമായി സൗദിയിൽ എത്തിയതാണ് ട്രംപ്. പ്രതിരോധ കരാർ 600 ബില്ല്യൺ മൂല്യമുള്ള സാമ്പത്തിക പങ്കാളിത്തത്തിന്റെ ഭാഗമാണെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. പ്രതിരോധത്തിന് പുറമേ മറ്റ് വാണിജ്യ കരാറുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ജനറൽ ഇലക്ട്രിക്കിൽ നിന്നുള്ള 14.2 ബില്യൺ ഡോളർ വിലമതിക്കുന്ന ഗ്യാസ് ടർബൈനുകളുടെയും എനർജി സൊല്യൂഷനുകളുടെയും കയറ്റുമതിയും 4.8 ബില്യൺ ഡോളർ വിലമതിക്കുന്ന ബോയിംഗ് 737-8 പാസഞ്ചർ വിമാന വിൽപ്പനയും കരാറിൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.