US Egg Crisis: മുട്ട തരുമോ എന്ന അമേരിക്കയുടെ അഭ്യർത്ഥന തള്ളി ഫിൻലൻഡ്; കർമഫലമെന്ന് സോഷ്യൽ മീഡിയ
Finland Rejects Americas Egg Request: അമേരിക്കയുടെ മുട്ട കയറ്റുമതി ആവശ്യം നിരസിച്ച് ഫിൻലൻഡ്. രാജ്യത്തെ മുട്ട പ്രതിസന്ധി പരിഹരിക്കാനാണ് അമേരിക്ക ഫിൻലൻഡിനെ സമീപിച്ചത്. ആവശ്യം ഫിൻലൻഡ് നിരസിച്ചതോടെ സോഷ്യൽ മീഡിയ അമേരിക്കയെ പരിഹസിക്കുകയാണ്.
രാജ്യത്തെ മുട്ട പ്രതിസന്ധി പരിഹരിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങൾ തിരിച്ചടി. മുട്ട കയറ്റുമതി ചെയ്യാനാവുമോ എന്ന ആവശ്യവുമായി അമേരിക്ക ഫിൻലൻഡ്, ഡെന്മാർക്ക് പോലുള്ള യൂറോപ്യൻ രാജ്യങ്ങളെ സമീപിച്ചെങ്കിലും ഫിൻലൻഡ് ആവശ്യം നിരസിച്ചു. വിപണിപ്രവേശനവുമായി ബന്ധപ്പെട്ട കരാറിലെ വ്യക്തതക്കുറവ് ചൂണ്ടിക്കാട്ടിയാണ് ഫിൻലൻഡിനെ നിലപാട്. ഇതോടെ സോഷ്യൽ മീഡിയ അമേരിക്കയെ ട്രോളി രംഗത്തുവന്നിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയിലെ മുട്ടവില 59 ശതമാനമാണ് വർധിച്ചിരിക്കുന്നതെന്ന് റൂയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇത്രയധികം വിലവർധിച്ചത്. മാർച്ച് ആദ്യവാരം അമേരിക്കയിൽ ഒരു ഡസൻ മുട്ടയുടെ വില എട്ട് ഡോളർ (700 രൂപ) ആയി ഉയർന്നിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ മുട്ടയുടെ ഏറ്റവും ഉയർന്ന വിലയാണിത്. ഇപ്പോൾ ആറ് ഡോളറായി (520 രൂപ) വില കുറഞ്ഞെങ്കിലും ഈ വിലയും കൂടുതലാണെന്ന് സാമ്പത്തികവിദഗ്ദർ പറയുന്നു.
Also Read: Venezuelan Immigrants: കോടതി ഉത്തരവ് ലംഘിച്ച് വെനിസ്വേല കുടിയേറ്റക്കാരെ നാടുകടത്തി ട്രംപ്
മുട്ടയ്ക്കായി അമേരിക്ക തങ്ങളെ സമീപിച്ചു എന്ന് ഫിൻലൻഡ് ഇറച്ചിക്കോഴി രംഗം സ്ഥിരീകരിച്ചു. വിപണിപ്രവേശനവുമായി ബന്ധപ്പെട്ട കരാറിൽ അവ്യക്തതയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് അമേരിക്കൻ അധികൃതരുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ഫിന്നിഷ് പോൾട്രി അസോസിയേഷൻ ഡയറക്ടർ വീര ലെഹ്തില പറഞ്ഞു. അമേരിക്കയിലേക്ക് മുട്ട കയറ്റുമതി ചെയ്യാൻ ഫിൻലൻഡിന് പ്രാഥമിക അനുമതിയില്ല. കയറ്റുമതി പെർമിഷൻ ശരിപ്പെടുത്തിയാൽ തന്നെ അതുകൊണ്ട് അമേരിക്കയുടെ മുട്ട പ്രതിസന്ധി ഒഴിയില്ല. ഫിൻലൻഡിലാകെ നാല് മില്ല്യൺ കോഴികളാണ് മുട്ടയിട്ടിരിക്കുന്നത്. ഇത് കയറ്റുമതി ചെയ്താലും അതുകൊണ്ട് അമേരിക്കയ്ക്ക് പ്രത്യേകിച്ച് പ്രയോജനമുണ്ടാവില്ല എന്നും വീര ലെഹ്തില പ്രതികരിച്ചു.
ഇതിനിടെ അമേരിക്കയുടെ മുട്ട അഭ്യർത്ഥന ഫിൻലൻഡ് തള്ളിയത് സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുകയാണ്. വിവിധ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ ഉയർന്ന നികുതിയും പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പിടിവാശിയും തിരിച്ചടിയായെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. മറ്റ് രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തിയിട്ട് അവരോട് തന്നെ സഹായം ചെയ്യണമെന്ന് പറയുന്നത് എന്ത് തമാശയാണെന്ന് സമൂഹമാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നു.