US Israel Iran Strike: ‘ഇറാൻ വലിയ രാജ്യം, യുദ്ധം നാലാഴ്ചയോളം നീണ്ടേക്കാം’; ട്രംപ്
Trump Estimates Four Week Military Operation Against Iran: അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണങ്ങൾ അതിരൂക്ഷമായി തുടരുകയാണ്. ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടു.

Israel Iran War
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം നാല് ആഴ്ചയോളം നീണ്ടുനിൽക്കാമെന്ന് സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാൻ ഒരു വലിയ രാജ്യമാണെന്നും അതിനാൽ നിലവിലെ സൈനിക നീക്കം പൂർത്തിയാക്കാൻ നാലാഴ്ചയോ അതിൽ കുറവോ സമയം വേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ വെച്ച് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണങ്ങൾ അതിരൂക്ഷമായി തുടരുകയാണ്. ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായി ഇറാന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണങ്ങളും നടത്തുന്നുണ്ട്. സംഘർഷത്തിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചു.
അതേസമയം, ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ആസ്ഥാനം തകർത്തതായി അമേരിക്കൻ സൈന്യം പ്രഖ്യാപിച്ചു. ‘പാമ്പിന്‍റെ തല വെട്ടിമാറ്റി’ എന്നും കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് കാരണമായെന്നും യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു.
ALSO READ: ‘പാമ്പിൻ്റെ തല വെട്ടിമാറ്റി, ലോകത്തിലെ ശക്തമായ സൈന്യം ഞങ്ങളുടേത്’; ഐആർജിസി ആസ്ഥാനം തകർത്തെന്ന് യുഎസ്
ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം യുഎസിന്റേതാണെന്നും ഐആർജിസിക്ക് ഇപ്പോൾ ആസ്ഥാനമില്ലെന്നും സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. കൂടാതെ, അത്യാധുനിക യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഇറാന്റെ ബാലസ്റ്റിക് മിസൈൽ ശേഖരം പൂർണ്ണമായും തകർത്തതായും അമേരിക്ക അവകാശപ്പെടുന്നുണ്ട്.
പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ രൂക്ഷമാവുകയാണ്. ഞായറാഴ്ച രാത്രിയും ടെഹ്‌റാനിൽ സ്‌ഫോടനങ്ങൾ ഉണ്ടായി. ഇറാന്റെ ഹൃദയഭാഗമാണ് തങ്ങളുടെ ആക്രമണങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ സേന പറഞ്ഞു. ഇസ്രയേലിനും ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചുകൊണ്ട് ഇറാനും പ്രത്യാക്രമണങ്ങൾ നടത്തി.