Brazil’s Unfair Trading: ബ്രസീലിന്റെ ‘അന്യായമായ’ വ്യാപാരം; അന്വേഷണം പ്രഖ്യാപിച്ച് ട്രംപ്
Brazil's Unfair Trading: കഴിഞ്ഞയാഴ്ച ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ഡ സിൽവയ്ക്ക് അയച്ച കത്തിൽ അന്വേഷണത്തെ കുറിച്ചുള്ള സൂചന ട്രംപ് നൽകിയിരുന്നു. ഓഗസ്റ്റ് 1 മുതൽ ബ്രസീലിന് 50% തീരുവ ഏർപ്പെടുത്തുമെന്നും വ്യക്തമാക്കി.
ബ്രസീലിന്റെ “അന്യായമായ” വ്യാപാര രീതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ട്രംപ് ഭരണകൂടം. ബ്രസീൽ സർക്കാരിന്റെ വ്യാപാര നയങ്ങളും രീതികളും യുഎസ് വാണിജ്യത്തിന് അന്യായമായ തടസം സൃഷ്ടിക്കുകയോ, നിയന്ത്രിക്കുകയോ ചെയ്യുന്നവയാണോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം.
മറ്റ് വ്യാപാര പങ്കാളികൾക്ക് കുറഞ്ഞ താരിഫ് വാഗ്ദാനം ചെയ്തുകൊണ്ട് ബ്രസീൽ അമേരിക്കൻ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ ആരോപിച്ചു. അതിനാൽ, അമേരിക്കൻ സോഷ്യൽ മീഡിയ കമ്പനികൾക്കെതിരായ ബ്രസീലിന്റെ ആക്രമണങ്ങളെക്കുറിച്ചും അമേരിക്കൻ കമ്പനികൾ, തൊഴിലാളികൾ, കർഷകർ, സാങ്കേതിക കണ്ടുപിടുത്തക്കാർ എന്നിവരെ ദോഷകരമായി ബാധിക്കുന്ന മറ്റ് അന്യായമായ വ്യാപാര രീതികളെക്കുറിച്ചും ട്രംപിന്റെ നിർദ്ദേശപ്രകാരം അന്വേഷണം ആരംഭിക്കുകയാണെന്നും ജാമിസൺ ഗ്രീർ പറഞ്ഞു.
ഡിജിറ്റൽ വ്യാപാരം, ഇലക്ട്രോണിക് പേയ്‌മെന്റ് സേവനങ്ങൾ എന്നിവയിലെ ബ്രസീൽ സർക്കാരിന്റെ നയങ്ങൾ, അന്യായമായ, മുൻഗണനാ താരിഫുകൾ, അഴിമതി വിരുദ്ധ ഇടപെടൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു എന്ന് യുഎസ് വ്യാപാര പ്രതിനിധിയുടെ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞയാഴ്ച ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ഡ സിൽവയ്ക്ക് അയച്ച കത്തിൽ അന്വേഷണത്തെ കുറിച്ചുള്ള സൂചന ട്രംപ് നൽകിയിരുന്നു. ഓഗസ്റ്റ് 1 മുതൽ ബ്രസീലിന് 50% തീരുവ ഏർപ്പെടുത്തുമെന്നും വ്യക്തമാക്കി.
അതേസമയം, 90 ബില്യൺ ഡോളറിന്റെ വ്യാപാരമായിരുന്നു കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്നത്. 2024 ൽ വാഷിംഗ്ടൺ ബ്രസീലുമായുള്ള വ്യാപാര മിച്ചം ഏകദേശം 7.4 ബില്യൺ ഡോളറായിരുന്നു, മുൻ വർഷത്തെ അപേക്ഷിച്ച് 33% വർധനവായിരുന്നു.