Vietnam Boat Accident: വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് 34 മരണം; കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സം
Vietnam Tourist Boat Accident: അപകടം നടക്കുമ്പോൾ 53 പേരാണ് ബോട്ടിലുണ്ടായിരുന്നത്. വണ്ടർ സീസ് എന്ന ബോട്ടാണ് പെട്ടെന്നുണ്ടായ കൊടുങ്കാറ്റിനെ തുടർന്ന് മുങ്ങിയത്. അപകടം നടക്കുമ്പോൾ ആലിപ്പഴ വർഷവും ശക്തമായ മഴയും ഇടിയും മിന്നലും ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു.

രക്ഷാപ്രവർത്തനം നടക്കുന്നതിൻ്റെ ദൃശ്യങ്ങൾ
ഹാനോയ്: വിയറ്റ്നാമിൽ വിനോദ സഞ്ചാരികൾ യാത്ര ചെയ്ത ബോട്ട് മറിഞ്ഞ് 34 മരണം (Vietnam Boat Accident). മോശം കാലാവസ്ഥയും പെട്ടെന്നുണ്ടായ ഇടിമിന്നലിനെ തുടർന്നാണ് ബോട്ട് മറിഞ്ഞത്. അപകടത്തിൽ നിരവധി പേരെ കാണാതായതായും വിവരമുണ്ട്. വിയറ്റ്നാമിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോങ് ബേയിലാണ് ബോട്ടപകടം നടന്നത്. വിയറ്റ്നാമീസ് കുടുംബങ്ങളായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും.
തലസ്ഥാനമായ ഹനോയിയിൽ നിന്നാണ് ഇവർ വിനോദസഞ്ചാരത്തിനായി എത്തിയത്. ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളിൽ എട്ട് കുട്ടികളും ഉൾപ്പെടുന്നു. അപകടത്തിൽ കാണാതായവർക്കുള്ള തിരിച്ചിൽ തുടരുകയാണ്. അതേസമയം കനത്ത മഴയും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. അപകടത്തിൽപ്പെട്ട 11 പേരെ രക്ഷപെടുത്താൻ സാധിച്ചതായാണ് റിപ്പോർട്ട്.
അപകടം നടക്കുമ്പോൾ 53 പേരാണ് ബോട്ടിലുണ്ടായിരുന്നത്. വണ്ടർ സീസ് എന്ന ബോട്ടാണ് പെട്ടെന്നുണ്ടായ കൊടുങ്കാറ്റിനെ തുടർന്ന് മുങ്ങിയതെന്ന് വിയറ്റ്നാമീസ് ബോർഡർ ഗാർഡുകളും നാവികസേനയും പറയുന്നു. എന്നാൽ അപകടം നടക്കുമ്പോൾ ആലിപ്പഴ വർഷവും ശക്തമായ മഴയും ഇടിയും മിന്നലും ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു.
വിയറ്റ്നാമീസ് പ്രധാനമന്ത്രി ഫാം മിൻ ചിൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. അപകടകാരണം അധികൃതർ അന്വേഷിക്കുമെന്നും നിയമ ലംഘനങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കർശനമായി കൈകാര്യം ചെയ്യുമെന്നും സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിഫ എന്ന കൊടുങ്കാറ്റ് വടക്കൻ വിയറ്റ്നാമിലേക്ക് നീങ്ങിയതായും വരും ദിവസങ്ങളിൽ ഇത് ഹാ ലോങ് ബേയ്ക്ക് സമീപമുള്ള തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കുമെന്നും കാലാവസ്ഥാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.