AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump Tariff Threat: ട്രംപിനെന്തിന് ഇന്ത്യയോടിത്ര പോര്! ലോകനേതാവിനെ പേടി കീഴ്‌പ്പെടുത്തിയോ?

Why Donald Trump Targeting: അമേരിക്ക, ചൈന, യുഎഇ, സൗദി അറേബ്യ, റഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യ വ്യാപാരം നടത്തുന്നവരില്‍ 1 മുതല്‍ 5 വരെ സ്ഥാനങ്ങളിലുള്ളത്. എന്നാല്‍ ഇവയില്‍ അമേരിക്കയുമായി നടത്തുന്ന വ്യാപാരം മാത്രമാണ് ഇന്ത്യയ്ക്ക് ഗുണം ചെയ്യുന്നത്. ബാക്കിയുള്ള നാല് രാജ്യങ്ങളുമായുള്ള വ്യാപാരം നെഗറ്റീവാണ്.

Donald Trump Tariff Threat: ട്രംപിനെന്തിന് ഇന്ത്യയോടിത്ര പോര്! ലോകനേതാവിനെ പേടി കീഴ്‌പ്പെടുത്തിയോ?
ഡൊണാള്‍ഡ് ട്രംപ്, നരേന്ദ്ര മോദി Image Credit source: PTI
Shiji M K
Shiji M K | Published: 12 Aug 2025 | 08:16 AM

കഴിഞ്ഞ കുറേനാളുകളായി ഉറ്റസുഹൃത്തെന്ന് പറഞ്ഞ ഇന്ത്യയ്‌ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒളിയമ്പുകള്‍ അയക്കുകയാണ്. നിലവില്‍ 50 ശതമാനം താരിഫ് എന്ന തലത്തിലേക്ക് കാര്യങ്ങളെത്തി. ഇന്ത്യയില്‍ നിന്നും അമേരിക്ക വാങ്ങിക്കുന്ന ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ നല്‍കണമെന്ന ട്രംപിന്റെ തീരുമാനം രാജ്യത്തെ വളരെ മോശമായി തന്നെ ബാധിക്കും. അമേരിക്കയുമായി വലിയ തോതില്‍ തന്നെ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് നമ്മുടെ ഇന്ത്യ.

ട്രംപിനെന്തിന് ഇത്ര വാശി?

റഷ്യയില്‍ നിന്നും എണ്ണയും ആയുധങ്ങളും വാങ്ങിക്കുന്നുവെന്ന് ആരോപിച്ചാണ് ട്രംപ് രാജ്യത്തിനെതിരെയുള്ള തീരുവ 25 ശതമാനം വീണ്ടും വര്‍ധിപ്പിച്ചത്. എന്നാല്‍ ഇവിടെ ശ്രദ്ധേയമാകുന്നത് ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരം കുറവാണെന്നുള്ളതാണ്. ഇന്ത്യ വ്യാപാരം ചെയ്യുന്ന രാജ്യങ്ങളില്‍ ഏറ്റവും മുന്നിലുള്ളത് അമേരിക്ക തന്നെയാണ്. അഞ്ചാമതാണ് റഷ്യയുടെ സ്ഥാനം.

അമേരിക്ക, ചൈന, യുഎഇ, സൗദി അറേബ്യ, റഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യ വ്യാപാരം നടത്തുന്നവരില്‍ 1 മുതല്‍ 5 വരെ സ്ഥാനങ്ങളിലുള്ളത്. എന്നാല്‍ ഇവയില്‍ അമേരിക്കയുമായി നടത്തുന്ന വ്യാപാരം മാത്രമാണ് ഇന്ത്യയ്ക്ക് ഗുണം ചെയ്യുന്നത്. ബാക്കിയുള്ള നാല് രാജ്യങ്ങളുമായുള്ള വ്യാപാരം നെഗറ്റീവാണ്.

118 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് അമേരിക്കയും ഇന്ത്യയും തമ്മിലുള്ളത്. 71.39 ബില്യണ്‍ ഡോളറിന്റെ ചരക്കുകള്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്നു. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി 46.82 ബില്യണ്‍ ഡോളര്‍ മാത്രമാണ്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന് അവസാനിപ്പിച്ചത് അമേരിക്കയില്‍ നിന്നും ഇന്ത്യ വാങ്ങിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇന്ത്യന്‍ വിപണി നിയന്ത്രണങ്ങളില്ലാതെ അമേരിക്കയ്ക്ക് തുറന്നുകൊടുക്കണമെന്നും ട്രംപ് പറയുന്നുണ്ട്.

ക്രൂഡ് ഓയില്‍, രാസവസ്തുക്കള്‍, യന്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വാതകം തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. ഇവിടെ നിന്നും അങ്ങോട്ട് തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, മരുന്നുകള്‍, അരി, ചായപ്പൊടി, സുഗന്ധ വ്യഞ്ജനങ്ങള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, സമുദ്രോത്പന്നങ്ങള്‍ എന്നിവയും കയറ്റുമതി ചെയ്യുന്നു.

നമ്മുടെ രാജ്യത്ത് നിന്ന് ഇത്രയേറെ വസ്തുക്കള്‍ അമേരിക്കയിലേക്ക് എത്തുമ്പോള്‍ തീര്‍ച്ചയായും തീരുവ ചുമത്തുന്നത് വലിയ രീതിയില്‍ തന്നെ ബാധിക്കും. എന്നാല്‍ ഇന്ത്യയ്ക്ക് മാത്രമല്ല ഇവിടെ തിരിച്ചടി സംഭവിക്കുന്നത് അമേരിക്കന്‍ വിപണിക്ക് കൂടിയാണ്. ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കാനോ അല്ലെങ്കില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാങ്ങിക്കാനോ സാധിച്ചെങ്കില്‍ മാത്രമേ അമേരിക്കയ്ക്ക് പ്രതിസന്ധി തരണം ചെയ്യാനാകൂ.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങിക്കുന്നത് വഴി ഇന്ത്യ യുക്രൈന്‍ യുദ്ധത്തിന് സഹായം നല്‍കുന്നുവെന്ന വാദവും ട്രംപ് നിരത്തുന്നുണ്ട്. എന്നാല്‍ ഇത് അമേരിക്ക നിരത്തുന്ന കാപട്യങ്ങളെ തുറന്നുകാണിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചു. റഷ്യയില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ സഖ്യകക്ഷികള്‍ ഇന്ത്യയേക്കാള്‍ ഏറെ എണ്ണ വാങ്ങിയിട്ടുണ്ടെന്ന കാര്യം രാജ്യം വ്യക്തമാക്കി.

ഇതിനെല്ലാം പുറമെ ഇന്ത്യ-യുഎസ് നയതന്ത്ര ബന്ധത്തിലെ പ്രശ്‌നങ്ങളും ട്രംപിനെ ചൊടിപ്പിച്ചുവെന്ന വിലയിരുത്തലുണ്ട്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം താന്‍ അവസാനിപ്പിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദം ഇന്ത്യ തള്ളി. ഇതും ട്രംപിന്റെ ഈഗോയ്ക്ക് മുറിവേല്‍പ്പിച്ചുവെന്ന് പറയാം.

തീരുവ ഇന്ത്യയെ എങ്ങനെ ബാധിക്കും?

വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ലെതര്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതെന്ന് തുടക്കത്തില്‍ പറഞ്ഞല്ലോ. ഉയര്‍ന്ന തീരുവ നല്‍കി യുഎസിലേക്ക് എത്തുന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ കൂടിയ വിലയ്ക്ക് വാങ്ങിക്കാന്‍ പലരും മടിക്കും. നൂറു രൂപയുടെ ഉത്പന്നം ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യണമെങ്കില്‍ 160 രൂപയെങ്കിലുമാകും, അത് വില കൂട്ടി വില്‍ക്കുമ്പോള്‍ സ്വാഭാവികമായും ഇന്ത്യന്‍ ഉത്പന്നങ്ങളോടുള്ള താത്പര്യം ഉപഭോക്താക്കള്‍ കുറയ്ക്കും.

എന്നാല്‍ നമ്മുടെ രാജ്യവുമായി ആഗോള വ്യാപാര മത്സരത്തിലുള്ള രാജ്യങ്ങള്‍ കുറഞ്ഞ തീരുവയില്‍ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വലിയ സ്വീകാര്യതയും ലഭിക്കും. വിയറ്റ്‌നാം, കൊറിയ, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള തീരുവ യഥാക്രമം 20,15,19 എന്നിങ്ങനെയാണ്. ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് പ്രഖ്യാപിച്ച് 10 ശതമാനം തീരുവയും ഇന്ത്യക്ക് മേല്‍ വരുന്നു.

അടുത്തകാലത്താണ് ഇന്ത്യ പാലും പാലുത്പന്നങ്ങളും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ ആരംഭിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. അമിത തീരുവ വരുന്നതോടെ പല കമ്പനികളും ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് ചേക്കേറും. ഇത് തന്നെയാണ് പ്രധാനമായും ട്രംപ് ലക്ഷ്യം വെക്കുന്നതും. ലോകത്ത് പല പ്രമുഖ കമ്പനികളും ഇന്ത്യയെ വളരാനുള്ള മികച്ച മണ്ണായി കരുതുന്നു. ഇത് അമേരിക്ക എന്ന ലോകഭീമന്റെ സമ്പത്തും ശക്തിയും ഗണ്യമായി കുറയ്ക്കുമെന്ന ഭയം ട്രംപിനുണ്ട്. പല കമ്പനികളെയും രാജ്യത്തേക്ക് മടക്കികൊണ്ടുവരുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ട്രംപ് നേരത്തെ നടത്തിയിട്ടുണ്ട്. അമേരിക്കയിലേക്ക് എത്തുന്ന കമ്പനികള്‍ക്ക് മികച്ച ആനുകൂല്യങ്ങളും താരിഫ് ഇളവും നല്‍കുമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയതാണ്. ഇന്ത്യ ക്രമേണ വളര്‍ന്നുവരുന്നത് ട്രംപില്‍ ഭയത്തിന് കാരണമായെന്ന വിലയിരുത്തലുമുണ്ട്.

Also Read: India-US Tariff Row : യുഎസ്സിന് മറുപടിയുമായി ഇന്ത്യ: യുഎസിൽ നിന്നുള്ള ആയുധങ്ങൾ വാങ്ങുന്നത് നിർത്തിവെച്ചു

യുകെ-ഇന്ത്യ വ്യാപാര കരാര്‍

ഇന്ത്യയും യുകെയും ചേര്‍ന്ന് നടപ്പാക്കാന്‍ പോകുന്ന സമഗ്ര സാമ്പത്തിക വ്യാപാരക്കരാറില്‍ രാജ്യത്തിന് ഗുണം ചെയ്യുന്ന നിരവധി നിര്‍ദേശങ്ങളുണ്ട്. ഇതും ഇന്ത്യയ്‌ക്കെതിരെ അധിക തീരുവ ചുമത്തുന്നതിന് ട്രംപിനെ പ്രേരിപ്പിച്ചു. വ്യവസായ, അഗ്രി ബിസിനസ്, കയറ്റുമതി, തൊഴില്‍ മേഖലയ്ക്ക് കരുത്തേകുന്നതാണ് കരാര്‍. മാത്രമല്ല രാജ്യത്തെ 60,000 യുവതീയുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനും യുകെയിലേക്കുള്ള കയറ്റുമതി തീരുവ കുറയുന്നതോടെ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയും വര്‍ധിക്കുന്നു.

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍

റഷ്യയുമായുള്ള വ്യാപാരം അവസാനിപ്പിക്കുന്നത് വരെ ഇന്ത്യയുമായി ചര്‍ച്ചയില്ലെന്ന് ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ ഇതിനോടകം തന്നെ യുഎസ് ചുമത്തിയ നേരിടാനുള്ള മാര്‍ഗങ്ങള്‍ ഇന്ത്യയും ബ്രസീലും ചര്‍ച്ച ചെയ്തു. ട്രംപിന്റെ പ്രകോപനത്തില്‍ വീഴാതെ മുന്നോട്ടുപോകാനാണ് ഇന്ത്യ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയും ബ്രസീലും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ 2030 ല്‍ വ്യാപാരം 20 ബില്യണ്‍ ഡോളറില്‍ എത്തിക്കാന്‍ തീരുമാനമായി.

ബ്രിക്‌സ് രാജ്യങ്ങളുമായി ചേര്‍ന്ന് മുന്നോട്ടുപോകാനും ഇന്ത്യയും ബ്രസീലും തീരുമാനിച്ചു. യുഎസ് ചുമത്തിയ തീരുവകളില്‍ ഏറ്റവും ഉയര്‍ന്നത് നേരിടുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ബ്രസീലും.

Follow Us