Israel- Iran Conflict: ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ നിർദ്ദേശം? പ്രത്യാക്രമണം പ്രതീക്ഷിച്ച് ഇസ്രയേൽ; കനത്ത ജാഗ്രത
Iran Close The Strait of Hormuz: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഇടനാഴിയായി വർത്തിക്കുന്ന ഇടമാണ് ഹോർമുസ് കടലിടുക്ക്. യുഎസിൻ്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാൽ, കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇറാന്റെ നീക്കം ആഗോള സമ്പദ്‌വ്യവസ്ഥയെയും എണ്ണ വിതരണത്തെയും കാര്യമായി ബാധിക്കുന്നതാണ്.

ടെഹ്‌റാൻ: ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെ പ്രത്യാക്രമണത്തിന് ഒരുങ്ങി ഇറാൻ. ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ ഒരു പ്രധാന ഉപദേഷ്ടവ് ആഹ്വാനം ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസിന്റെ നാവികസേനാ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനും ആഹ്വാനമുണ്ടെന്നാണ് വിവരം.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഇടനാഴിയായി വർത്തിക്കുന്ന ഇടമാണ് ഹോർമുസ് കടലിടുക്ക്. യുഎസിൻ്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാൽ, കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇറാന്റെ നീക്കം ആഗോള സമ്പദ്‌വ്യവസ്ഥയെയും എണ്ണ വിതരണത്തെയും കാര്യമായി ബാധിക്കുന്നതാണ്. ഒമാനിനും ഇറാനും ഇടയിലുള്ള ഈ കടലിടുക്ക്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇറാഖ്, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളുടെ പ്രധാന കയറ്റുമതി മാർഗമാണ്.
ഹോർമൂസ് വഴി എണ്ണക്കപ്പലുകൾ യൂറോപ്പിലേക്ക് കടക്കാൻ ഇറാൻ സമ്മതിക്കില്ലെന്നാണ് വിവരം. സുപ്രധാന ജലപാത ഏതുനിമിഷവും അടച്ചേക്കുമെന്നാണ് വിവരം. ഇത് യാഥാർത്ഥ്യമായാൽ എണ്ണ വില വൻതോതിൽ കുതിച്ചുയരാനും സാധ്യതയുണ്ട്. 1980 കളിലെ ഇറാൻ-ഇറാഖ് യുദ്ധകാലത്താണ് ഹോർമൂസ് അടച്ചിട്ടത്. കണക്കുകൾ പ്രകാരം, ഓരോ ദിവസവും ഏകദേശം 20-21 ദശലക്ഷം ബാരൽ എണ്ണയാണ് ഈ കടലിടുക്കിലൂടെ കടന്നുപോകുന്നത്.
അതുകൊണ്ടുതന്നെ ഏതൊരു തടസ്സവും പശ്ചിമേഷ്യയെ മാത്രമല്ല, ലോകമെമ്പാടുമുള്ള ഊർജ്ജ വിപണികളെ കാര്യമായി ബാധിക്കുന്നതാണ്. 21 നോട്ടിക്കൽ മൈലാണ് ഈ കടലിടുക്കിൻ്റെ വീത്. 50 വലിയ എണ്ണ ടാങ്കറുകൾ ഹോർമൂസിലൂടെ കടക്കാൻ ശ്രമിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അതേസമയം ഇറാൻ സമാധാനത്തിന് തയ്യാറായില്ലെങ്കിൽ വീണ്ടും ആക്രമിക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.
ഇനിയും ആക്രമിക്കപ്പെടാൻ ഇറാനിൽ ഇടങ്ങളുണ്ടെന്നത് ഓർക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. സമാധാനത്തിലേക്ക് എത്താൻ ഇറാൻ തയ്യാറാകാത്ത പക്ഷം മറ്റ് ലക്ഷ്യ കേന്ദ്രങ്ങൾ കൂടി ആക്രമിക്കപ്പെടുമെന്നും യുഎസ് മുന്നറിയിപ്പ് നൽകുന്നു. ഇറാൻ, ഇസ്രയേൽ യുദ്ധം തുടങ്ങി പത്താം ദിവസമാണ് ഇറാനെതിരായ ആക്രമണത്തിൽ യുഎസ് പങ്കുചേർന്നത്.