Sridhar Vembu: ‘ഓട്ടിസം ബാധിച്ച കുഞ്ഞിനെ ഉപേക്ഷിച്ച് നാട്ടിലേക്ക് പോയി’; സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു 1.7 ബില്ല്യൺ ഡോളർ കെട്ടിവെക്കണം
Sridhar Vemby Divorce Case: വിവാഹമോചനക്കേസിൽ ശ്രീധർ വെമ്പു 15,200 കോടി രൂപ കെട്ടിവെക്കണമെന്ന് കോടതി. 1.7 ബില്ല്യൺ ഡോളർ ബോണ്ടായി കെട്ടിവെക്കാനാണ് നിർദ്ദേശം.
സോഹോ സ്ഥാപകനായ ശ്രീധർ വെമ്പുവിനോട് 15,200 കോടി രൂപ ബോണ്ട് കെട്ടിവെക്കാൻ കോടതിയുടെ ഉത്തരവ്. ശ്രീധറും ഭാര്യയുമായുള്ള വിവാഹമോചനക്കേസിലാണ് കാലിഫോർണിയ കോടതിയുടെ നടപടി. വിവാഹമോചന നടപടികളുടെ ഭാഗമായി 1.7 ബില്യൺ ഡോളർ ( ഏകദേശം 15,278 കോടി രൂപ) ബോണ്ട് തുകയായി കോടതിയിൽ കെട്ടിവെക്കാനാണ് ശ്രീധർ വെമ്പുവിന് കോടതി നിർദ്ദേശം നൽകിയത്. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
1993ലാണ് ശ്രീധർ വെമ്പുവും പ്രമീള ശ്രീനിവാസനും തമ്മിൽ വിവാഹിതരായത്. ഇവർക്ക് ഒരു ആൺകുട്ടി ജനിച്ചു. കുട്ടി ഓട്ടിസം ബാധിച്ച ആളായിരുന്നു. 2019ൽ വെമ്പു തമിഴ്നാട്ടിലേക്ക് താമസം മാറി. സോഹോ കോർപ്പറേഷൻ ഇന്ത്യയിൽ നിന്ന് നടത്താനായിരുന്നു തീരുമാനം. തുടർന്ന് 2021ൽ ഭാര്യ വിവാഹമോചനക്കേസ് ഫയൽ ചെയ്തു. വെമ്പു തന്നെയും ഓട്ടിസം ബാധിച്ച മകനെയും ഉപേക്ഷിച്ച് പോയെന്നായിരുന്നു ആരോപണം.
സോഹോയുടെ ഓഹരികൾ തന്നെ അറിയിക്കാതെ സഹോദരങ്ങളായ രാധയ്ക്കും ശേഖറിനും വെമ്പു രഹസ്യമായി കൈമാറിയെന്ന് പ്രമീളയുടെ പരാതിയിൽ പറയുന്നു. കാലിഫോർണിയ നിയമപ്രകാരം, വിവാഹശേഷം സമ്പാദിക്കുന്ന സ്വത്തുക്കളിൽ പങ്കാളികൾക്ക് തുല്യ അവകാശമുണ്ട്. ഇത് തനിക്ക് നൽകാതിരിക്കാൻ ഭൂരിഭാഗം ഓഹരികളും വെമ്പു സഹോദരങ്ങളുടെ പേരിലേക്ക് മാറ്റി. വെമ്പുവിൻ്റെ പേരിൽ ഇന്ന് കമ്പനിയുടെ അഞ്ച് ശതമാനം ഓഹരി മാത്രമാണ് എന്നും പ്രമീള പറയുന്നു.
മകനെയും ഭാര്യയെയും ഇപ്പോഴും വെമ്പു സാമ്പത്തികമായി സഹായിക്കുന്നുണ്ടെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ വാദിച്ചു. വെമ്പുവിൻ്റെ പേരിലുള്ള അഞ്ച് ശതമാനം ഓഹരിയുടെ പകുതിനൽകാൻ തയ്യാറാണെന്ന് വെമ്പു അറിയിച്ചെങ്കിലും പ്രമീള അതിന് തയ്യാറല്ല എന്നും അഭിഭാഷകൻ പറഞ്ഞു. വാദങ്ങൾ കേട്ട കോടതി പ്രമീളയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. സാമ്പത്തിക ഇടപാടുകളിൽ വെമ്പു സുതാര്യത പുലർത്തിയില്ലെന്നും നിയമവ്യവസ്ഥയെ അവഗണിച്ചെന്നും കോടതി നിരീക്ഷിച്ചു.