8th Pay Commission: ശമ്പളം കുത്തനെ കൂട്ടാൻ ‘ഫാമിലി യൂണിറ്റ്’ ഫോർമുല; ജീവനക്കാർക്ക് വൻ നേട്ടം
8th Pay Commission, Family Unit Formula: വരാനിരിക്കുന്ന കമ്മീഷനിൽ ശമ്പള വർധനവ് നിശ്ചയിക്കുന്നതിൽ ഏറ്റവും നിർണായക പങ്കുവഹിക്കാൻ പോകുന്നത് 'ഫാമിലി യൂണിറ്റ്' എന്ന ഫോർമുലയായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ മാറ്റം വരുത്താൻ ഫാമിലി യൂണിറ്റിന് എങ്ങനെ സാധിക്കുമെന്ന് പരിശോധിച്ചാലോ...
രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ശമ്പളപരിഷ്കരണത്തിന ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാത്തിരിപ്പിനിടയിലും പുറത്ത് വരുന്ന റിപ്പോർട്ടുകൾ ജീവനക്കാർക്ക് ആശ്വാസമാകുന്നുണ്ട്. ഇപ്പോഴിതാ, വരാനിരിക്കുന്ന കമ്മീഷനിൽ ശമ്പള വർധനവ് നിശ്ചയിക്കുന്നതിൽ ഏറ്റവും നിർണായക പങ്കുവഹിക്കാൻ പോകുന്നത് ‘ഫാമിലി യൂണിറ്റ്’ എന്ന ഫോർമുലയായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ മാറ്റം വരുത്താൻ ഫാമിലി യൂണിറ്റിന് എങ്ങനെ സാധിക്കുമെന്ന് പരിശോധിച്ചാലോ…
എന്താണ് ഫാമിലി യൂണിറ്റ്?
കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം കണക്കാക്കുന്നതിനായി ശമ്പള കമ്മീഷനുകൾ ഉപയോഗിക്കുന്ന പ്രധാന മാനദണ്ഡമാണ് ഫാമിലി യൂണിറ്റ്. ഇത് പ്രകാരം, ഒരു ജീവനക്കാരന്റെ കുടുംബത്തിന്റെ ജീവനച്ചെലവ് എത്രയെന്ന് വിലയിരുത്താൻ ഒരു നിശ്ചിത യൂണിറ്റ് നിശ്ചയിക്കുന്നതാണ്. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം, ഒരു കേന്ദ്ര സർക്കാർ ജീവനക്കാരന്റെ കുറഞ്ഞ ശമ്പളം നിശ്ചയിക്കുന്നത് 3 പേർ അടങ്ങിയ കുടുംബത്തെ ഒരു യൂണിറ്റായി കണക്കാക്കിയാണ്. ഭർത്താവ്, ഭാര്യ, ഒരു കുട്ടി എന്നിവരുൾപ്പെടുത്തിയാണ് ഈ മൂന്നംഗ യൂണിറ്റ്.
ഇങ്ങനെ ആകെ മൂന്ന് പേർക്ക്/ യൂണിറ്റുകൾക്ക് ജീവിക്കാൻ ആവശ്യമായ കുറഞ്ഞ തുക കണക്കാക്കിയാണ് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയായി നിശ്ചയിച്ചത്. എന്നാൽ ഈ കണക്കിൽ പോരായ്മയുണ്ടെന്നാണ് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്. കുടുംബ യൂണിറ്റ് അഞ്ചായി ഉയർത്തണമെന്ന ആവശ്യം യൂണിയനുകൾ കമ്മീഷന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചാൽ അടിസ്ഥാന ശമ്പളത്തിൽ വൻ വർധനവ് ഉണ്ടാകും.
എന്തുകൊണ്ട് 5 യൂണിറ്റ്?
എട്ടാം ശമ്പള പരിഷ്കരണത്തിൽ കുടുംബയൂണിറ്റ് 5 ആക്കണമെന്നാണ് ജീവനക്കാരുടെ വാദം. അതായത്, ഭർത്താവ്, ഭാര്യ, കുട്ടി എന്നിവർക്കൊപ്പം ആശ്രിതരായ മാതാപിതാക്കളെ കൂടി പരിഗണിക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം. സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇത് 5 യൂണിറ്റാക്കി ഉയർത്തണമെന്ന് നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി ആവശ്യപ്പെട്ടിട്ടുണ്ട്. പഴയ രീതിയിൽ ഭക്ഷണവും വസ്ത്രവും പാർപ്പിടവും മാത്രമാണ് പ്രധാനമായും കണക്കിലെടുത്തിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് സ്വകാര്യ സ്കൂൾ വിദ്യാഭ്യാസം, വർധിച്ചുവരുന്ന ആരോഗ്യ ഇൻഷുറൻസ്, ചികിത്സാ ചെലവുകൾ, യാത്രാ ചെലവ്, ഡിജിറ്റൽ സൗകര്യങ്ങൾ തുടങ്ങിയവ ഒഴിവാക്കാനാവാത്തതാണ്.
കൂടാതെ, പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും ജീവനക്കാർക്കുണ്ട്. അതിനാൽ എട്ടാം ശമ്പള കമ്മീഷനിൽ ഫാമിലി യൂണിറ്റ് 3 എന്നതിൽ നിന്നും നാലോ അഞ്ചോ ആയി ഉയർത്തണമെന്ന് ജീവനക്കാരുടെ പ്രതിനിധികൾ ആവശ്യപ്പെടുന്നു.
ശമ്പളത്തെ എങ്ങനെ ബാധിക്കും?
ഫാമിലി യൂണിറ്റ് ഫോർമുല പുതുക്കുന്നതിലൂടെ അടിസ്ഥാന ശമ്പളത്തിൽ വർധനവ് ഉണ്ടാകും. എന്നാൽ, ഇതുകൊണ്ട് തീർന്നില്ല, അടിസ്ഥാന ശമ്പളം ഉയരുമ്പോൾ അതിനനുസരിച്ച് ഫിറ്റ്‌മെന്റ് ഫാക്ടറും ഉയരും. നിലവിലെ 2.57 എന്നതിൽ നിന്ന് ഇത് ഉയർന്നേക്കാം. വീട്ടുവാടക അലവൻസ്, യാത്രാ അലവൻസ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം അടിസ്ഥാന ശമ്പളത്തെ ആശ്രയിച്ചായതിനാൽ മൊത്തം ശമ്പളത്തിൽ വൻ വർധനവാണ് ഉണ്ടാകുക.
English Summary:
Family unit formula is emerging as a key factor in the 8th Pay Commission discussions and could significantly influence salary revisions. Its used to estimate the minimum cost of maintaining an employee’s household, which forms the basis for calculating the minimum basic pay.