Diesel Price Hike: പെട്രോളിന് പിന്നാലെ ഡീസൽ വിലയിലും വൻ വർദ്ധനവ്, ലിറ്ററിന് 100 രൂപ കടന്നു
Industrial Diesel Price Hike in India: പശ്ചിമേഷ്യ സംഘർഷത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വില വർധനവ്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന സാധാരണ ഡീസലിന്റെ വില ഉയർത്തിയിട്ടില്ല. ഫാക്ടറികൾ, നിർമ്മാണ സ്ഥലങ്ങൾ, ഖനന പ്രവർത്തനങ്ങൾ, വലിയ ജനറേറ്ററുകൾ, പവർ പ്ലാന്റുകൾ എന്നിവയിലേക്കാണ് സാധാരണയായി ഇവ വിതരണം ചെയ്യുന്നത്.

പ്രതീകാത്മക ചിത്രം
പെട്രോളിന് പിന്നാലെ എണ്ണ വിപണന കമ്പനികൾ വ്യാവസായിക ഡീസലിന്റെ വില വർദ്ധിപ്പിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) വ്യാവസായിക ഡീസലിന്റെ വില ലിറ്ററിന് 87.67 രൂപയിൽ നിന്ന് 109.59 രൂപയായി ഉയർത്തിയതായി അറിയിച്ചു. അതേസമയം വാഹനങ്ങളിൽ ഉപയോഗിക്കുന്ന സാധാരണ ഡീസലിന്റെ വില ഉയർത്തിയിട്ടില്ല. പശ്ചിമേഷ്യ സംഘർഷത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വില വർധനവ്.
വ്യാവസായിക ഡീസൽ പെട്രോൾ പമ്പുകൾ വഴി ചില്ലറ വിൽപ്പന നടത്താറില്ല. ഫാക്ടറികൾ, നിർമ്മാണ സ്ഥലങ്ങൾ, ഖനന പ്രവർത്തനങ്ങൾ, വലിയ ജനറേറ്ററുകൾ, പവർ പ്ലാന്റുകൾ എന്നിവയിലേക്കാണ് സാധാരണയായി ഇവ വിതരണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ വ്യവസായ മേഖലയിൽ ഇന്ധനച്ചെലവ് കൂടുന്നത് ഉൽപ്പാദനച്ചെലവിനും അതുവഴി സാധനങ്ങളുടെ വിലയ്ക്കും കാരണമാകും.
ALSO READ: ഇന്ധനവില വർധിപ്പിച്ചു; പ്രീമിയം പെട്രോളിന് രണ്ട് രൂപ ഉയർത്തി ഹിന്ദുസ്ഥാൻ പെട്രോളീയം
പശ്ചിമേഷ്യയിലെ സംഘർഷങ്ങളും അന്താരാഷ്ട്ര വിപണിയിലെ വിതരണ തടസ്സങ്ങളും കാരണം ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നതാണ് ഇന്ധവില കൂട്ടാൻ എണ്ണ കമ്പനികളെ പ്രേരിപ്പിക്കുന്നത്. കൂടാതെ, ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നത് ഇന്ധന ഇറക്കുമതി ചെലവും വർദ്ധിപ്പിക്കുന്നുണ്ട്.
വില വർദ്ധനവ് ബാധിക്കുന്നത് എങ്ങനെ?
വലിയ ജനറേറ്ററുകളും മെഷീനുകളും പ്രവർത്തിപ്പിക്കാൻ വൻതോതിൽ ഡീസൽ ആവശ്യമാണ്. വില വർദ്ധിക്കുന്നതോടെ ഫാക്ടറികളുടെ ഉൽപ്പാദന ചെലവ് വർദ്ധിക്കുകയും തുടർന്ന് സാധനങ്ങളുടെ വില കൂട്ടുകയും ചെയ്യും.
ഗതാഗതമേഖലയും വില വർദ്ധനവ് ബാധിക്കും. പ്രത്യേകിച്ച് പൊതുഗതാഗത സംവിധാനങ്ങൾക്ക് ബൾക്കായി ഇന്ധനം വാങ്ങുന്നതിനാൽ ഗതാഗതവും പ്രതിസന്ധിയിലാകും.
കൂടാതെ വലിയ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്കും വിലവർദ്ധനവ് തിരിച്ചടിയാണ്.