Kerala Gold Rate: സ്വർണവില കുറയുമോ? വിദഗ്ധർ പറയുന്നത്…
Gold Rate Analysis: വിവാഹാവശ്യങ്ങൾക്ക് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ആഭരണപ്രേമികൾക്കും ഈ വില വർധനവ് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
പിടിതരാതെ സംസ്ഥാനത്ത് സ്വർണവില കുതിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 77,640 രൂപയാണ് നൽകേണ്ടത്. ഇന്നലെ 76,960 രൂപയിലായിരുന്നു സ്വര്‍ണ വില്‍പന. 680 രൂപയാണ് ഒറ്റ ദിവസം മാത്രം വര്‍ധിച്ചത്. വിലയ്ക്ക് പുറമെ 3 ശതമാനം ജിഎസ്ടി, ഹോള്‍മാര്‍ക്ക് ചാര്‍ജും പണിക്കൂലിയും കൂടി ചേര്‍ക്കുമ്പോൾ തുക ഇനിയും ഉയരും.
പുതിയ മാസത്തിൽ വില കുറയുമെന്ന് പ്രതീക്ഷച്ചവർക്ക് ആദ്യ ദിവസം തന്നെ വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. വിവാഹാവശ്യങ്ങൾക്ക് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ആഭരണപ്രേമികൾക്കും ഈ വില വർധനവ് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വിലയിൽ എന്തെങ്കിലും മാറ്റം സംഭവിക്കുമോ, അതോ 80,000 കടക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
ആഗോള വിപണിയിലും സ്വർണവില ഉയരുന്നുണ്ട്. സ്പോട്ട് ഗോൾഡിന്റെ വില 0.7 ശതമാനം വര്‍ധിച്ചു. ഔൺസിന് 3,470.69 ഡോളറാണ് വില. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കുകളും ഉയർന്നു. 0.8 ശതമാനം വർധിച്ച് ഗോൾഡ് ഫ്യൂച്ചർ നിരക്കുകൾ 3,543.70 ഡോളറിലെത്തി. സെപ്റ്റംബറിൽ യുഎസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും, ഇസ്രായേൽ-ഗാസ സംഘർഷം, പുതുക്കിയ താരിഫ് വർദ്ധനവ് ഉൾപ്പെടെയുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് നിലവിലെ കുതിപ്പിന് കാരണം.
ALSO READ: ഇനിയൊരു തിരിച്ചുവരവില്ല; ഒന്നിന് മലകേറി സ്വര്‍ണം
കൂടാതെ, ഇടിഎഫ് നിക്ഷേപത്തിലെ വർധന, ചൈനയിലെ പ്രീമിയങ്ങളിലെ വർദ്ധനവ്, ഇന്ത്യയിലെ ഉത്സവകാല ഡിമാൻഡ് എന്നിവ വിലക്കയറ്റത്തിന് പിന്തുണ നൽകി. ഫെഡ് ഗവർണർ ലിസ കുക്കിനെ മാറ്റാനുള്ള ട്രംപിന്റെ നീക്കവും ഭൗമരാഷ്ട്രീയ അനിശ്ചിതത്വം വർദ്ധിപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി മോദിയും ചൈന, റഷ്യ എന്നീ രാജ്യങ്ങളിലെ നേതാക്കളും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചകളും, യുഎസ്-ഇന്ത്യ വ്യാപാര കരാറുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളും, ബുള്ളിയൻ, കറൻസി വിപണികളിൽ പുതിയ ചാഞ്ചാട്ടത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ സ്വർണ്ണത്തിന്റെ വില ഇനിയും ഉയരുമെന്നാണ് വിദഗ്ദ്ധർ കണക്കുകൂട്ടുന്നത്.