Gold Rate: സമാധാനമായി ‘പൊന്നു’ദൈവമേ… താഴേക്കിറങ്ങി സ്വർണം; ഇന്ന് ഒരു പവന് നൽകേണ്ടത് ഇത്രയും രൂപ
Gold Rate Today: സമീപകാലത്ത് സ്വർണ്ണവില റെക്കോർഡ് ഉയരത്തിലെത്തിയതിനെത്തുടർന്ന് നിക്ഷേപകർ ലാഭം ബുക്ക് ചെയ്തതാണ് സ്വർണവില ഇടിയാനുള്ള പ്രധാന കാരണം. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 92120 രൂപയും ഗ്രാമിന് 11515 രൂപയുമായിരുന്നു വില.

Gold Rate
ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും പ്രതീക്ഷകൾ വാനോളം ഉയർത്തി സ്വർണവില താഴേക്ക്. ഒക്ടോബർ 21നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയ്ക്ക് കേരളം സാക്ഷ്യം വഹിച്ചത്. ഒരു പവന് 97,360 രൂപ നിരക്കിലായിരുന്നു സ്വർണത്തിന്റെ വ്യാപാരം. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ വില ഇടിയുകയായിരുന്നു.
കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 92120 രൂപയും ഗ്രാമിന് 11515 രൂപയുമായിരുന്നു വില. എന്നാൽ ഇന്ന് 840 രൂപ കുറഞ്ഞിട്ടുണ്ട്. ഇതോടെ ഒരു പവൻ സ്വർണത്തിന് 91,280 രൂപയായി, ഒരു ഗ്രാം സ്വർണം വാങ്ങാൻ ഇന്ന് 11,410 രൂപയാണ് നൽകേണ്ടത്.
സ്വർണവില കുറയാൻ കാരണം
ഒക്ടോബര്‍ 18ന് 10 ഗ്രാമിന് 1.34ലക്ഷം രൂപ വരെ സ്വർണവില എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ധന്‍തേരസ് ദിവസം മാത്രം 69% കുതിച്ച് ചാട്ടമാണ് നിരക്കില്‍ ഉണ്ടായത്. എന്നാൽ പിന്നീട് ആഗോളതലത്തിലെ സംഭവവികാസങ്ങൾ ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചു.
സമീപകാലത്ത് സ്വർണ്ണവില റെക്കോർഡ് ഉയരത്തിലെത്തിയതിനെത്തുടർന്ന് നിക്ഷേപകർ ലാഭം ബുക്ക് ചെയ്തതാണ് സ്വർണവില ഇടിയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. യുഎസും ചൈനയും തമ്മിലെ വ്യാപാരയുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന സൂചനകളാണ് ആഗോളതലത്തിൽ സ്വർണത്തിന് തിരിച്ചടിയായത്. ഇവ ഓഹരി, കടപ്പത്ര, കറൻസി വിപണികൾക്ക് ഊർജം നൽകുകയും സ്വർണനിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പിന് വഴിയൊരുക്കുകയും ചെയ്തു. പിന്നാലെ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിൽ വലിയ ലാഭമെടുപ്പ് നടന്നു.
ALSO READ: ഒരു പവന് 75,376 രൂപ, സ്വർണം വാങ്ങാൻ പുത്തൻ തലമുറ തന്നെ മിടുക്കർ
സ്വർണവില കൂടുമോ?
യുഎസിൽ റീട്ടെയ്ൽ പണപ്പെരുപ്പം 3 ശതമാനമായി കൂടിയിട്ടുണ്ട്. പ്രവചിച്ച 3.1 ശതമാനത്തെ അപേക്ഷിച്ച് പണപ്പെരുപ്പം കുറഞ്ഞതിനാൽ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കും. ഇത് സ്വർണത്തിന് നേട്ടമാകും. തുടർന്ന് ഗോൾഡ് ഇടിഎഫ് മുതലായവയ്ക്ക് സ്വീകാര്യത കൂടുകയും ഡോളർ വീഴുകയും ചെയ്യും.
ട്രംപ് – ഷി കൂടിക്കാഴ്ച മുടങ്ങിയാലും സ്വർണം കൈവിട്ട് കുതിക്കും. കൂടാതെ സ്വർണവില വൈകാതെ 4,500 ഡോളറിലേക്ക് ഉയർന്നേക്കുമെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കും പ്രവചിച്ചിട്ടുണ്ട്.