Onion Price: പ്രവചനങ്ങൾ തെറ്റി, പണി കിട്ടിയത് കച്ചവടക്കാർക്ക്; ഉള്ളി വിപണിയിൽ സംഭവിച്ചതെന്ത്?
Onion Market Crisis: ഉള്ളി വൻതോതിൽ നശിച്ചതോടെ വരും മാസങ്ങളിൽ രൂക്ഷമായ ഉള്ളിക്ഷാമം ഉണ്ടാക്കുമെന്നും വില ഉയരുമെന്ന തരത്തിലാണ് പ്രവചനങ്ങൾ വന്നത്. പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ കൃഷിയിറക്കണമെന്ന് സർക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കർഷകർ തയ്യാറായിരുന്നില്ല.
മലയാളികളുടെ അടുക്കളയിലെ പ്രധാനിയാണ് ഉള്ളി. അതുകൊണ്ട് തന്നെ നവംബർ മാസത്തിൽ ഉള്ളി, സവാള വിലയിൽ വൻ വർദ്ധനവ് വരുന്നു എന്ന വാർത്ത സാധാരണക്കാർക്കിടയിൽ ആശങ്ക ഉയർത്തിയിരുന്നു. കനത്ത മഴയിൽ ഉള്ളി കൃഷി നശിച്ചതോടെയാണ് വില കുതിക്കുമെന്ന പ്രവചനമുണ്ടായത്. മഹാരാഷ്ട്രയില്‍ പെയ്ത മഴയില്‍ 80 ശതമാനം ഉള്ളികൃഷിയാണ് നശിച്ചത്.
രണ്ടുലക്ഷത്തിധികം വരുന്ന രാജ്യത്തെ ഉള്ളി കര്‍ഷകരെയാണ് ഈ നഷ്ടം പ്രതിസന്ധിയിലാക്കിയിരുന്നു. ഉള്ളി വൻതോതിൽ നശിച്ചതോടെ വരും മാസങ്ങളിൽ രൂക്ഷമായ ഉള്ളിക്ഷാമം ഉണ്ടാക്കുമെന്നും വില ഉയരുമെന്ന തരത്തിലാണ് പ്രവചനങ്ങൾ വന്നത്. പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ കൃഷിയിറക്കണമെന്ന് സർക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കർഷകർ തയ്യാറായിരുന്നില്ല. കൃഷി ഇറക്കാനുള്ള ചെലവ് തന്നെയായിരുന്നു പ്രധാന തടസം.കിലോയ്ക്ക് എട്ട് രൂപ വില മാത്രം കിട്ടിയാല്‍ എങ്ങനെ കൃഷിയിറക്കുമെന്നുമാണ് കര്‍ഷകരുടെ ചോദ്യം.
എന്നാൽ ഇപ്പോൾ പ്രവചനങ്ങളെ തകർത്തെറിഞ്ഞാണ് വിപണിയിൽ ഉള്ളിയുടെ വ്യാപാരം. പ്രവചിച്ചതുപോലെയുള്ള വർദ്ധനവൊന്നും ഉള്ളി വിലയിൽ സംഭവിച്ചിട്ടില്ല. വില കുതിക്കാത്തത് സാധാരണക്കാർക്ക് സമാധാനവും സന്തോഷവും നൽകിയെങ്കിൽ പണി കിട്ടിയത് കച്ചവടക്കാർക്കാണ്, പ്രത്യേകിച്ച് ഹോൾസെയിൽക്കാർക്ക്.
വില വർദ്ധനവ് മുന്നിൽ കണ്ട് ടൺക്കണക്കിന് ഉള്ളിയാണ് ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ചതുപോലെ വില കൂടാത്തതിനാൽ കിട്ടുന്ന വിലയ്ക്ക് ഉള്ളി വിറ്റുതീർക്കുകയാണ് ഇവർ. നിലവിൽ ഒരു കിലോയ്ക്ക് 32 -34 നിരക്കിലാണ് കേരളത്തിലെ വിപണികളിൽ ഉള്ളി വ്യാപാരം ചെയ്യുന്നത്.
ALSO READ: സവാള വിലകുറഞ്ഞതിന് പിന്നിൽ കാര്യമുണ്ട്, കയറ്റുമതിയിലും ഇടിവ്, തിരിച്ചടിച്ചത് മറ്റൊരു കാരണം
അതേസമയം, ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള കണക്കുകൾ പ്രകാരം ആറര വർഷത്തിനിടെയിലെ ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ മാസം ഇന്ത്യൻ സവാളയ്ക്ക് സംഭവിച്ചത്. സെപ്റ്റംബറിൽ 49.50 ശതമാനം വിലയിടിവാണ് രേഖപ്പെടുത്തിയത്.
ഏകദേശം രണ്ടരക്കോടി ടൺ സവാളയാണ് 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഉത്പാദിപ്പിച്ചത്. കയറ്റുമതിയുടെ 40 ശതമാനത്തോളം ബംഗ്ലാദേശിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. എന്നാൽ കയറ്റുമതിയിൽ ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇന്ത്യൻ സവാളയ്ക്ക് തിരിച്ചടിയായത്.