Silver Market: ചൈനയും യുഎസും രക്ഷകരായി; വെള്ളി പ്രതിസന്ധിക്ക് പരിഹാരം
Silver Market Crisis: ലണ്ടൻ സ്പോട്ട് വിപണിയാണ് വെള്ളി വില നിശ്ചയിക്കുന്നത്. നിലവിൽ ലണ്ടൻ വോൾട്ടുകളിൽ അലോക്കറ്റ് ചെയ്തതും അല്ലാത്തതുമായി 24,581 ടൺ വെള്ളിയുണ്ടെന്നാണ് കണക്കുകൾ.
ലണ്ടൻ: 45 വർഷത്തിനിടെ ഏറ്റവും വലിയ പ്രതിസന്ധിയാണ് വെള്ളി വിപണി കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടത്. ചരിത്രത്തിൽ ആദ്യമായാണ് വെള്ളി വിപണിയിൽ സ്റ്റോക്ക് തീർന്നു. എന്നാൽ ഇപ്പോഴിതാ, ആ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടായിരിക്കുകയാണ്. യുഎസ്, ചൈന എന്നീ രാജ്യങ്ങളാണ് വെള്ളി പ്രതിസന്ധിക്ക് ആശ്വാസം കണ്ടെത്താൻ സഹായിച്ചത്.
ചൈനയിൽ നിന്നും യുഎസിൽ നിന്നും ടൺ കണക്കിന് വെള്ളിയെത്തിയതോടെ ലണ്ടൻ സ്പോട്ട് വിപണിയിൽ പ്രതിസന്ധിക്ക് പരിഹാരമായി. ഇരു രാജ്യങ്ങളിൽ നിന്നുമായി ഏകദേശം 1000 ടണ്ണോളം വെള്ളിയാണ് എത്തിച്ചത്. ലണ്ടൻ സ്പോട്ട് വിപണിയാണ് വെള്ളി വില നിശ്ചയിക്കുന്നത്. നിലവിൽ ലണ്ടൻ വോൾട്ടുകളിൽ അലോക്കറ്റ് ചെയ്തതും അല്ലാത്തതുമായി 24,581 ടൺ വെള്ളിയുണ്ടെന്നാണ് കണക്കുകൾ.
ALSO READ: ഇന്ത്യയിൽ വിറ്റുതീർന്നു, ലണ്ടനിൽ പരിഭ്രാന്തി; വെള്ളി വിപണിയിൽ സംഭവിക്കുന്നതെന്ത്?
ദീപാവലി ഉത്സവസീസണിൽ ഇന്ത്യയിൽ നിന്നുള്ള ഡിമാൻഡ് കൂടിയതും വില വർദ്ധിച്ചതുമാണ് വെള്ളി വിപണിയിലെ പ്രതിസന്ധിക്ക് കാരണമായത്. സ്വർണവില റെക്കോർഡ് കുതിപ്പ് തുടരുന്നതാണ് ഉത്സവസീസണിൽ വെള്ളി ഡിമാൻഡ് വർദ്ധിച്ചതിലേക്ക് നയിച്ചത്. കൂടാതെ, ഇടിഎഫ് നിക്ഷേപം ഉയരുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി.
കഴിഞ്ഞ വെള്ളിയാഴ്ച ഔൺസിന് 54.50 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലായിരുന്നു വെള്ളി. നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡോളറിലുള്ള ആശ്രയിത്വം കുറയ്ക്കുകയും മറ്റ് ലോഹങ്ങളിലേക്ക് തിരിയുന്നതും വില കൂട്ടുന്ന പ്രധാന കാരണമാണ്. കൂടാതെ, ഫോട്ടോവോൾട്ടായിക് സെല്ലുകളിൽ വെള്ളി ഉപയോഗിക്കുന്ന സോളാർ വ്യവസായത്തിൻ്റെ കുതിച്ചുചാട്ടം കഴിഞ്ഞ 5 വർഷമായി വെള്ളിയുടെ ആവശ്യകത വർദ്ധിപ്പിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.