Union Budget 2025 : ഭാവിയിലേക്കായി കേന്ദ്രത്തിന്റെ കരുതല്‍; എഐയ്ക്കായി നീക്കിവയ്ക്കുന്നത് 500 കോടി; വരുന്നത് മൂന്ന് വമ്പന്‍ കേന്ദ്രങ്ങള്‍
500 crore for AI centres of excellence : ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി. 500 കോടി രൂപയാണ് വകയിരുത്തിയത്. ഇന്ത്യയുടെ സാങ്കേതിക, വിദ്യാഭ്യാസ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ മേഖലയില്‍ നൂതനമായ എഐ ഗവേഷണം പ്രോത്സാഹിക്കുന്നതിനും, അതിന്റെ പ്രയോഗം വര്‍ധിപ്പിക്കുന്നതിനും കേന്ദ്രം ലക്ഷ്യമിടുന്നു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ശ്രദ്ധയൂന്നി കേന്ദ്ര ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. വിദ്യാഭ്യാസ മേഖലയില്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതിനായി 500 കോടി രൂപയാണ് വകയിരുത്തിയത്. ഇന്ത്യയുടെ സാങ്കേതിക, വിദ്യാഭ്യാസ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഒപ്പം, വിദ്യാഭ്യാസ മേഖലയില്‍ നൂതനമായ എഐ ഗവേഷണം പ്രോത്സാഹിക്കുന്നതിനും, അതിന്റെ പ്രയോഗം വര്‍ധിപ്പിക്കുന്നതിനും കേന്ദ്രം ലക്ഷ്യമിടുന്നു.
ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, സ്‌കില്‍ ഡവലപ്‌മെന്റ്, എഐ ഇന്നോവേഷന്‍ തുടങ്ങിയവയ്ക്ക് ബജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. എഐയുമായി ബന്ധപ്പെട്ട മികവിന്റെ കേന്ദ്രങ്ങളില്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച്, എഐ ലേണിങ് ടൂള്‍സ് തുടങ്ങിയവയും ഉണ്ടാകും. ഇതുവഴി ഭാവിയിലേക്കായി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാമെന്നാണ് വിലയിരുത്തല്‍.
Read Also : മഖാന ബോർഡ്, ഫുഡ് ഹബ്ബ്, ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ…; നിതീഷിൻ്റെ ബിഹാറിന് വാരിക്കോരി പ്രഖ്യാനങ്ങൾ




“ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകമെമ്പാടുമുള്ള വ്യവസായങ്ങളിൽ വിപ്ലവം സൃഷ്ടിക്കുകയാണ്. ഇന്ത്യ എഐ ഗവേഷണത്തിലും ആപ്ലിക്കേഷനുകളിലും നേതൃത്വം വഹിക്കണം. വിദ്യാഭ്യാസ മേഖലയിൽ ഇന്നോവേഷന്‍ ഹബ്, പരിശീലനം തുടങ്ങിയവയ്ക്കുള്ള ഇടങ്ങളായി മികവിന്റെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും”-നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
എഐ മോഡലുകൾ വികസിപ്പിക്കുന്നതിന് ഈ കേന്ദ്രങ്ങൾ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവയുമായി പങ്കാളിത്തമുണ്ടാക്കും. ഓട്ടോമേറ്റഡ് അസസ്‌മെന്റുകൾ, എഐ പവർഡ് ട്യൂട്ടറിംഗ് സംവിധാനങ്ങൾ എന്നിവയുൾപ്പെടെ വിദ്യാഭ്യാസ ആപ്ലിക്കേഷനുകൾക്കായി രൂപകൽപ്പന ചെയ്ത എഐ മോഡലുകൾ വികസിപ്പിക്കുന്നതിനാണ് പങ്കാളിത്തം. അടുത്തിടെ സ്ഥാപിതമായ അഞ്ച് ഐഐടികളില്‍ അടിസ്ഥാന സൗകര്യ വികസനം നടത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അധിക അക്കാദമിക്, ഹോസ്റ്റൽ സൗകര്യങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രഖ്യാപനം.