Welfare Pension: ക്ഷേമ പെൻഷനായി 3600 രൂപ; വിതരണം ഈ ദിവസം മുതൽ…
Welfare Pension distribution: സംസ്ഥാനത്തെ 62 ലക്ഷം ആളുകളിലേക്കാണ് ഈ പെൻഷൻ തുകയെത്തുക. ക്ഷേമ പദ്ധതികൾ തിരഞ്ഞെടുപ്പ് സമയത്തെ പ്രഖ്യാപനമല്ലെന്ന് ധനകാര്യ മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക സുരക്ഷ, ക്ഷേമനിധിപെൻഷൻ ഗുണഭോക്താക്കള്‍ക്ക് ക്ഷേമ പെൻഷൻ ഇനത്തിൽ 3600 രൂപ വീതം ലഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിനായി 1864 കോടി രൂപ അനുവദിച്ചു. വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1,042 കോടി രൂപയും, ഒരു ഗഡു കുടിശിക വിതരണത്തിന് 824 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതോടെ ക്ഷേമ പെൻഷൻ കുടിശ്ശിക പൂർണമായി കൊടുത്തു തീർക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
നവംബർ 20 മുതലാണ് പെൻഷൻ വിതരണം ആരംഭിക്കുന്നത്. നവംബർ മാസത്തെ വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപയോടൊപ്പം നേരത്തെ ഉണ്ടായ കുടിശികയിലെ അവസാന ഗഡുവായ 1600 രൂപയും ലഭിക്കും. ഇവ ചേർത്ത് ആകെ 3600 രൂപയാണ് കൈകളിലെത്തുന്നത്.
ALSO READ: ഒക്ടോബറിലെ റേഷൻ നവംബർ ഒന്നു വരെ വാങ്ങാം, നാളെ പോകുന്നവർക്ക് മറ്റൊരു സ്പെഷ്യൽ സമ്മാനവും
സംസ്ഥാനത്തെ 62 ലക്ഷം ആളുകളിലേക്കാണ് ഈ പെൻഷൻ തുകയെത്തുക. ക്ഷേമ പദ്ധതികൾ തിരഞ്ഞെടുപ്പ് സമയത്തെ പ്രഖ്യാപനമല്ല. അങ്ങനെയെങ്കിൽ രണ്ടോ മൂന്നോ മാസം മുമ്പ് പ്രഖ്യാപിച്ചാൽ മതിയല്ലോ. ഞങ്ങൾ 6 മാസം മുമ്പാണ് പ്രഖ്യാപിച്ചത്. 6 മാസം കൊടുക്കുമ്പോൾ ആളുകൾക്ക് ബോധ്യപ്പെടുമല്ലോ ഇത് കൊടുക്കാൻ പറ്റുന്നതാണോ എന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം ആശാപ്രവർത്തകർ സമരം അവസാനിപ്പിച്ചതിനെകുറിച്ചും അദ്ദേഹം പ്രതികരിച്ചു. ആശമാർ സർക്കാരിന്റെ പ്രഖ്യാപനത്തെ അംഗീകരിച്ചതിൽ സന്തോഷമുണ്ട്. വസ്തുതകൾ കണ്ട് മനസ്സിലാക്കി വേണം സമരം ചെയ്യാൻ. സമരം കാരണമല്ല ആശമാരുടെ ഓണറേറിയം വർധിപ്പിച്ചത്. സമരം കണ്ടിട്ടാണ് ഓണറേറിയം വർധിപ്പിച്ചതെന്നാണ് അവർ അവകാശപ്പെടുന്നത്. അവർ അങ്ങനെ തന്നെ വിചിരിച്ചോട്ടെയെന്നും മന്ത്രി പറഞ്ഞു.