Top Class Scholarship : 8 ലക്ഷം സ്കോളർഷിപ്പ്, മുഴുവൻ തുകയും തിരിച്ച്, മാനദണ്ഡങ്ങൾ മാറ്റം വരുത്തി സർക്കാർ
പുതിയ മാനദണ്ഡങ്ങൾ പ്രകാരം മുഴുവൻ ട്യൂഷൻ ഫീസും തിരിച്ചടക്കാൻ സാധിക്കാത്ത ചാർജുകളും കേന്ദ്രം നേരിട്ട് വിദ്യാർത്ഥികൾക്ക് ഡിബിടി വഴി കൈമാറും. സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രതിവർഷം 2 ലക്ഷം രൂപയാണ് പരിധി.
ന്യൂഡൽഹി: പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികൾക്കായി കേന്ദ്ര സർക്കാർ നൽകുന്ന ടോപ്പ് ക്സാസ് സ്കോളർഷിപ്പിൽ കൂടുതൽ ഇളവുകൾ. വിദ്യാർഥികൾക്ക് ഇനിമുതൽ തിരിച്ചടക്കേണ്ടത്തതടക്കം സ്കോളർഷിപ്പ് പ്രകാരമുള്ള മുഴുവൻ ട്യൂഷൻ ഫീസും, അക്കാദമിക് അലവൻസുകളും തിരികെ നൽകും. നേരിട്ട് വിദ്യാർത്ഥികൾക്ക് ബാങ്ക് വഴിയായിരിക്കും തുക കൈമാറുന്നത്. സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രതിവർഷം 2 ലക്ഷം രൂപയാണ് ഈ തുകയുടെ പരമാവധി പരിധി.
ഐഐടി, ഐഐഎം, എയിംസ്, എൻഐടി, നാഷണൽ ലോ യൂണിവേഴ്സിറ്റികൾ, എൻഐഎഫ്ടി, എൻഐഡി, ഐഎച്ച്എം, മറ്റ് അംഗീകൃത കോളേജുകൾ എന്നിവയുൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതും 8 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള പട്ടികജാതി വിദ്യാർത്ഥികൾക്കുമാണ് സ്കോളർഷിപ്പിന് അർഹത. ഒന്നാം വർഷ വിദ്യാർത്ഥികൾക്കാണ് അവസരം.
ജീവിതച്ചെലവുകൾ, പുസ്തകങ്ങൾ, ലാപ്ടോപ്പുകൾ എന്നിവ വഹിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് ആദ്യ വർഷം 86,000 രൂപയും തുടർന്നുള്ള വർഷങ്ങളിൽ 41,000 രൂപയും അക്കാദമിക് അലവൻസും സ്കോളർഷിപ്പ് പ്രകാരം ലഭിക്കും. ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്ന വിദ്യാർത്ഥികൾക്ക് മറ്റ് കേന്ദ്ര, സംസ്ഥാന പദ്ധതികളിലെ സമാന സ്കോളർഷിപ്പുകൾക്ക് അർഹത ഉണ്ടാവില്ല.
ഒരേ കുടുംബത്തിലെ രണ്ടിൽ കൂടുതൽ സഹോദരങ്ങൾക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാനാവില്ല. സ്കോളർഷിപ്പിന് യോഗ്യത നേടി കഴിഞ്ഞ ശേഷം സ്ഥാപനം മാറുന്ന വിദ്യാർത്ഥികളും അയോഗ്യരാക്കപ്പെടും. 2021-22 മുതൽ 2025-26 വരെയുള്ള കാലയളവിൽ സ്കീമിന് കീഴിലെ ആകെ 21,500 സ്ലോട്ടുകളിൽ 2024-25 വർഷത്തേക്ക് മന്ത്രാലയം മൊത്തം സ്കോളർഷിപ്പുകളുടെ എണ്ണം 4,400 പുതിയ സ്ലോട്ടുകളായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
അനുവദിച്ച സ്ലോട്ടുകളിൽ 30 ശതമാനം യോഗ്യരായ പട്ടികജാതി പെൺകുട്ടികൾക്കായി സംവരണം ചെയ്യും. അർഹരായ പെൺകുട്ടികൾ ഇല്ലെങ്കിൽ ഉപയോഗിക്കാത്ത പെൺകുട്ടികളുടെ സ്ലോട്ടുകൾ ആൺകുട്ടികളടേതുമായി ലയിപ്പിക്കാൻ സ്ഥാപനങ്ങൾക്ക് അധികാരം നൽകും. സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയമാണ് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.