CBSE Exam 2026: സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകള്‍ ഇന്ന് മുതല്‍; ഇക്കാര്യങ്ങള്‍ മറക്കേണ്ട
CBSE Board Exams 2026 Key Advisory: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ ഇന്ന് തുടങ്ങും. ഇന്ത്യയിലുടനീളവും വിദേശത്തുള്ള 26 രാജ്യങ്ങളിലുമായി 46 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതും. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പരിശോധിക്കാം.
ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ ഇന്ന് ആരംഭിക്കും. ഐസിഎസ്ഇ 10-ാം ക്ലാസ് ബോർഡ് പരീക്ഷയും ഇന്നാണ് ആരംഭിക്കുന്നത്. ഇത്തവണ ചില മാറ്റങ്ങളോടെയാണ് പരീക്ഷ നടത്തുന്നത്. ഈ വര്‍ഷം മുതലാണ് സിബിഎസ്ഇ ‘ഓണ്‍ലൈന്‍ ചെക്കിങ്’ ആരംഭിക്കുന്നത്. ഉത്തരക്കടലാസുകൾ പ്രാദേശിക കേന്ദ്രങ്ങളിൽ നിന്ന് ഒരു കേന്ദ്ര പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്ത ശേഷം എക്‌സാമിനര്‍ ഓൺലൈനായി മാർക്ക് ചെയ്യും.
ഏപ്രില്‍ ഒമ്പത് വരെയാണ് 12-ാം ക്ലാസ് പരീക്ഷകള്‍ നടത്തുന്നത്. രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ ഒറ്റ ഷിഫ്റ്റിലായിരിക്കും പരീക്ഷ. പത്താം ക്ലാസിലേക്കുള്ള ബോർഡ് പരീക്ഷകൾ മാർച്ച് 11 വരെ നടക്കും. പരീക്ഷകൾ രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ (ചില വിഷയങ്ങൾക്ക് ഉച്ചയ്ക്ക് 12:30) നടക്കും.
ഈ വർഷം, ഇന്ത്യയിലുടനീളവും വിദേശത്തുള്ള 26 രാജ്യങ്ങളിലുമായി 46 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതും. 25,08,319 വിദ്യാർത്ഥികള്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയും, 18,59,551 പേര്‍ 12-ാം ക്ലാസ് പരീക്ഷയും എഴുതും. പരീക്ഷയ്‌ക്കെത്തുന്നവര്‍ സ്കൂൾ യൂണിഫോം നിർബന്ധമായും ധരിക്കണം. വിദ്യാർത്ഥികൾ രാവിലെ 10:00 മണിക്ക് തന്നെ അവരവരുടെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തണം.




കടലാസ് കഷണങ്ങൾ, കാൽക്കുലേറ്റർ, പെൻ ഡ്രൈവുകൾ, ഇലക്ട്രോണിക് പേന, സ്കാനർ, മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോണുകൾ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്, സ്മാർട്ട് വാച്ച് തുടങ്ങിയവയുമായി പരീക്ഷാ ഹാളില്‍ പ്രവേശിക്കരുത്. പ്രാദേശിക സാഹചര്യങ്ങൾ, ഗതാഗതം, കാലാവസ്ഥ, ദൂരം എന്നിവ കണക്കിലെടുത്ത് എല്ലാ വിദ്യാർത്ഥികളും യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്ന് ബോർഡ് നിര്‍ദ്ദേശിച്ചു.
മുൻ വർഷങ്ങളിൽ ചില വ്യക്തികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് സിബിഎസ്ഇ വ്യക്തമാക്കി. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ചോദ്യപേപ്പർ ചോര്‍ന്നതായി വ്യാജപ്രചാരണമടക്കം നടന്നു. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ, കിംവദന്തികൾ, വ്യാജ ഉള്ളടക്കങ്ങൾ എന്നിവ വിശ്വസിക്കരുതെന്നും ബോര്‍ഡ് നിര്‍ദ്ദേശിച്ചു.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വിദ്യാര്‍ത്ഥികളില്‍ അനാവശ്യ ഉത്കണ്ഠ സൃഷ്ടിക്കും. മുൻ വർഷങ്ങളിലെ പോലെ പരീക്ഷകളുടെ സുഗമവും സുരക്ഷിതവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കാൻ ശക്തമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനോ പരീക്ഷാ പ്രക്രിയ തടസ്സപ്പെടുത്താനോ ഉള്ള ഏതൊരു ശ്രമത്തെയും കര്‍ശനമായി നേരിടുമെന്നും ബോര്‍ഡ് വ്യക്തമാക്കി.