CBSE: ലക്ഷ്യം വിദ്യാര്‍ത്ഥികളുടെ ക്ഷേമം; അധ്യാപകർക്കും ജീവനക്കാർക്കും മാനസികാരോഗ്യ പരിശീലനം നിര്‍ബന്ധമാക്കി സിബിഎസ്ഇ
CBSE’s new directive: അഫിലിയേറ്റഡ് സ്കൂളുകളിലെ എല്ലാ അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്കും മാനസികാരോഗ്യ പരിശീലനം നിർബന്ധമാക്കി സിബിഎസ്ഇ. വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

CBSE
അഫിലിയേറ്റഡ് സ്കൂളുകളിലെ എല്ലാ അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്കും വർഷത്തിൽ രണ്ടുതവണയെങ്കിലും മാനസികാരോഗ്യ പരിശീലനം നിർബന്ധമാക്കി സിബിഎസ്ഇ. വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. അംഗീകൃത മാനസികാരോഗ്യ വിദഗ്ധർ ആയിരിക്കണം പരിശീലിപ്പിക്കേണ്ടത്. കുട്ടികളിലെ സ്വഭാവത്തിന്റെ വ്യതിയാനം കണ്ടെത്തല്‍, മാനസിക സമ്മര്‍ദ്ദങ്ങളെ കൈകാര്യം ചെയ്യല്‍ തുടങ്ങിയ വിവിധ കാര്യങ്ങള്‍ പരിശീലനത്തിന്റെ ഭാഗമാണ്.
അധ്യാപക, അനധ്യാപക, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ക്ക് വിദ്യാര്‍ത്ഥികളുമായി ഇടപഴകുന്നതിന് പരിശീലനം ലഭിച്ചതായി സ്‌കൂളുകള്‍ ഉറപ്പാക്കണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദ്ദേശം. കുട്ടികളിലെ മാനസിക സമ്മർദ്ദം തിരിച്ചറിയാനും, അനാവശ്യമായ അക്കാദമിക് സമ്മർദ്ദം ചെലുത്തുന്നത് ഒഴിവാക്കാനും ലക്ഷ്യമിട്ട് കൃത്യമായ ഇടവേളകളിൽ രക്ഷിതാക്കൾക്കും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം.
സ്കൂൾ പാഠ്യപദ്ധതിയിലും ഓറിയന്റേഷൻ പ്രോഗ്രാമുകളിലും മാനസികാരോഗ്യ സാക്ഷരത ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തും. മാനസികാരോഗ്യ ഇടപെടലുകൾ, പരിശീലന സെഷനുകൾ എന്നിവയുടെ റിപ്പോര്‍ട്ട് തയ്യാറാക്കുകയും, സൂക്ഷിക്കുകയും വേണമെന്നും സ്‌കൂളുകള്‍ക്ക് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി.
സ്‌പോർട്‌സ്, കല, വ്യക്തിത്വ വികസനം തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണം. പരീക്ഷാ രീതികൾ ഇടയ്ക്കിടെ അവലോകനം ചെയ്യണം. ഇതുവഴി വിദ്യാര്‍ത്ഥികളില്‍ വ്യക്തിത്വബോധം വളര്‍ത്തിയെടുക്കാനാകുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ.
വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും കൗൺസിലിംഗ് സേവനങ്ങൾ നൽകുന്നതും ബോര്‍ഡ് നിര്‍ബന്ധമാക്കി. അക്കാദമിക് സമ്മർദ്ദം കുറയ്ക്കുക, വൈവിധ്യമാർന്ന അക്കാദമിക്, പ്രൊഫഷണൽ പാതകളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ഉറപ്പാക്കുകയാണ് ലക്ഷ്യം.