School Time Change Issue: ‘സർക്കാരിനെ വിരട്ടരുത്, സമയമാറ്റം ആലോചനയിലില്ല’: നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി
Kerala School Time Change Issue: വിദഗ്ധരുടെ നിർദ്ദേശം അടിസ്ഥാമാക്കിയാണ് നിലവിൽ ടൈംടേബിൾ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ഈ മാറ്റം അധ്യാപക സംഘടനകൾ ഉൾപ്പെടെ അംഗീകരിച്ചതുമാണ്. അതിനാൽ ഈ സമയത്തിൽ ഒരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ സമയമാറ്റവുമായി (School Time Change) ബന്ധപ്പെട്ട വിവാദത്തിൽ നിലപാടറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ സമയമാറ്റം ആലോചനയിലില്ലെന്നാണ് മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം. വിദഗ്ധരുടെ നിർദ്ദേശം അടിസ്ഥാമാക്കിയാണ് നിലവിൽ ടൈംടേബിൾ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ഈ മാറ്റം അധ്യാപക സംഘടനകൾ ഉൾപ്പെടെ അംഗീകരിച്ചതുമാണ്. അതിനാൽ ഈ സമയത്തിൽ ഒരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികളുടെ വിദ്യാഭ്യാസമാണ് സർക്കാരിനെ സംബന്ധിച്ച് ഏറ്റവും വിലപ്പെട്ടത്. സർക്കാരിനെ വിരട്ടരുത്. ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാൻ കഴിയില്ല. 37 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണിതെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. സമയ മാറ്റണമെന്ന് ആവശ്യപ്പെടുന്നവർ ആരോണോ അവർ അവരുടെ ആവശ്യങ്ങൾക്കായി സമയം ക്രമീകരിക്കുക. ഏതെങ്കിലും പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞുകൊണ്ട് സർക്കാരിനെ വിരട്ടുന്ന രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ സ്കൂളുകളിൽ സമയം മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സുന്നിസംഘടനകൾ. വിഷയത്തിൽ സർക്കാരിനെതിരെ സമസ്ത സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് പിന്നലെ കാന്തപുരവും രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും നിലവിലുള്ള ആശങ്കകൾ ഉടൻ തന്നെ പരിഹരിക്കണമെന്നാണ് കാന്തപുരം ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ പിണറായി സർക്കാരിന്റേത് ഫാസിസ്റ്റ് സമീപനമാണെന്നാണ് സമസ്ത നേതാവ് നാസർ ഫൈസി വിഷയത്തെ സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞത്. സമയമാറ്റം സംബന്ധിച്ച് സമാന വികാരമുള്ളവരെയെല്ലാം ചേർത്ത് സമരത്തിനിറങ്ങനാണ് സമസ്തയുടെ തീരുമാനം. ലീഗ് ആടക്കമുള്ളവരുമായി ഇക്കാര്യത്തിൽ കൂടിയാലോചന നടത്തി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.