NEET Horror: മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; പത്താം ക്ലാസ്സിൽ 92.60% മാർക്ക് നേടിയ വിദ്യാർത്ഥിനിയെ പിതാവ് തല്ലിക്കൊന്നു
Father Kills Daughter: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാധ്ന ഭോൺസ്ലെയെ ഉടൻതന്നെ സാംഗ്ലിയിലെ ഉഷാകാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ചികിത്സ തുടങ്ങുന്നതിനു മുൻപ് മരിക്കുകയായിരുന്നു. മകളെ മർദ്ദിച്ചതായി സമ്മതിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്ര: പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 92.60% മാർക്ക് നേടി മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥിനിയെ, ഒരു വർഷത്തിനു ശേഷം നീറ്റ് മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിൻ്റെ പേരിൽ പിതാവ് തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിനിയായ സാധ്ന ഭോൺസ്ലെ (17) ആണ് ഈ ദാരുണമായ സംഭവത്തിലെ ഇര.
നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന സാധ്ന. ഇതിനായുള്ള മോക്ക് ടെസ്റ്റുകളിൽ കുറഞ്ഞ മാർക്ക് നേടിയത് സ്കൂൾ അധ്യാപകനായ പിതാവ് ധോണ്ടിറാം ഭോൺസ്ലെയെ പ്രകോപിപ്പിച്ചു. ദേഷ്യം വന്ന ഇയാൾ 17 വയസ്സുകാരിയായ മകളെ വടികൊണ്ട് ക്രൂരമായി മർദ്ദിച്ചു. പ്ലസ് ടു വിദ്യാർത്ഥിനിയായ സാധ്നയ്ക്ക് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും, വെള്ളിയാഴ്ച ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാധ്ന ഭോൺസ്ലെയെ ഉടൻതന്നെ സാംഗ്ലിയിലെ ഉഷാകാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ചികിത്സ തുടങ്ങുന്നതിനു മുൻപ് മരിക്കുകയായിരുന്നു. മകളെ മർദ്ദിച്ചതായി സമ്മതിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
“മാർക്ക് കുറഞ്ഞതിനെ തുടർന്ന് തന്റെ ഭർത്താവ് മകളെ മർദ്ദിക്കുകയും ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയും ചെയ്തു എന്ന് കാണിച്ച് പെൺകുട്ടിയുടെ അമ്മ ജൂൺ 22-ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പ്രതിയായ പിതാവിനെ അറസ്റ്റ് ചെയ്യുകയും ജൂൺ 24 വരെ പോലീസ് കസ്റ്റഡിയിൽ വെയ്ക്കുകയും ചെയ്യും. കേസ് അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.