Holiday Kerala: അവധി പ്രഖ്യാപിച്ചു, ഈ താലൂക്കിലുള്ളവര്‍ക്ക് നാളെ സ്‌കൂളില്‍ പോകേണ്ട
Local holiday in Mavelikara taluk on 16-10-2025: മാവേലിക്കര താലൂക്കില്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെട്ടിക്കോട്ട് ആയില്യം മഹോത്സവത്തിന് മുന്‍ വര്‍ഷങ്ങളിലും പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു. കന്നിയിലെ ആയില്യമാണ് വെട്ടിക്കോട്ട് ആയില്യമായി ആഘോഷിക്കുന്നത്
വെട്ടിക്കോട്ട് ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ച് മാവേലിക്കര താലൂക്കില്‍ നാളെ (ഒക്ടോബര്‍ 16) പ്രാദേശിക അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കടക്കമാണ് അവധി. അവധി സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും, കളക്ടറുടെയോ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയോ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇതുസംബന്ധിച്ച് അറിയിപ്പുകള്‍ കാണാത്തത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.
സാധാരണ ഏത് അവധി അറിയിപ്പുകളും കൃത്യമായി ഇത്തരം ഫേസ്ബുക്ക് പേജുകളില്‍ വരാറുണ്ട്. എന്നാല്‍ വെട്ടിക്കോട്ട് ആയില്യം പ്രമാണിച്ചുള്ള അവധി അറിയിപ്പുകള്‍ ഇതുവരെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടില്ല.
വെട്ടിക്കോട്ട് ആയില്യം മഹോത്സവത്തിന് മുന്‍ വര്‍ഷങ്ങളിലും പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ഇത്തവണയും അവധിയുണ്ടോയെന്ന ചോദ്യമുയര്‍ന്നത്. എന്നാല്‍ മാവേലിക്കര താലൂക്കില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ആലപ്പുഴ കളക്ടറേറ്റ് വൃത്തങ്ങള്‍ ടിവി 9 മലയാളത്തോട് പ്രതികരിച്ചു.
Also Read: വെട്ടിക്കോട്ട് ആയില്യം; ഈ ഒരു കാര്യം ചെയ്താൽ ജീവിതം മാറും
വെട്ടിക്കോട്ട് ആയില്യം മഹോത്സവം
കന്നിയിലെ ആയില്യമാണ് വെട്ടിക്കോട്ട് ആയില്യമായി ആഘോഷിക്കുന്നത്. ഭക്തര്‍ക്ക് ഏറെ പവിത്രമാണ് ഈ ദിവസം. വെട്ടിക്കോട്ട് ക്ഷേത്രം സംസ്ഥാനത്തെ ആദ്യത്തെ നാഗരാക്ഷ ക്ഷേത്രമായാണ് കരുതുന്നത്. ഇവിടെ നാഗരാജാവിനെ പ്രതിഷ്ഠിച്ചത് പരശുരാമനാണെന്നാണ് വിശ്വാസം. മഴു ഉപയോഗിച്ച് മണ്ണ് വെട്ടിക്കൂട്ടിയ പരശുരാമന്‍ അതിന് മുകളില്‍ നാഗപ്രതിഷ്ഠ നടത്തിയെന്നും, അങ്ങനെയാണ് ഈ സ്ഥലത്തിന് വെട്ടിക്കോട്ട് എന്ന പേരും വന്നതെന്നുമാണ് ഐതിഹ്യം.
ബ്രഹ്‌മാ-വിഷ്ണു-മഹേശ്വരന്‍മാരുടെ സമന്വയമായി പ്രധാന പ്രതിഷ്ഠയെ സങ്കല്‍പ്പിക്കുന്നു. നാഗരാജാവിനെ ഉച്ചയോടെ എഴുന്നള്ളിക്കും. എഴുന്നള്ളത്ത് ദര്‍ശനം പുണ്യമായി വിശ്വാസികള്‍ കരുതുന്നു. ഇങ്ങനെ ചെയ്താല്‍ ഒരു വര്‍ഷത്തേക്ക് സര്‍പ്പഭയം ഉണ്ടാകില്ലെന്നാണ് വിശ്വാസം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ഭക്തരാണ് ആയില്യം മഹോത്സവത്തിന് ഇവിടെയെത്തുന്നത്.