Kerala School Opening 2025: പ്രതീക്ഷകളുടെ പുതിയ അധ്യയന വർഷം; കുരുന്നുകൾ വിദ്യാലയങ്ങളിലേക്ക്, ഇന്ന് പ്രവേശനോത്സവം
Kerala School Entrance Ceremony Today 2025: യുപിക്ക് രണ്ടും ഹൈസ്കൂളിൽ ആറും ശനിയാഴ്ച പ്രവൃത്തിദിനമാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ആദ്യത്തെ രണ്ടാഴ്ച സാമൂഹികശീലം, പൗരബോധം തുടങ്ങിയ സന്മാർഗപാഠങ്ങൾക്കായി എല്ലാ സ്കൂളുകളിലും ഒരുമണിക്കൂർവീതം നീക്കിവെക്കും.

തിരുവനന്തപുരം: വേനലവധിയുടെ തിമർപ്പിന് ശേഷം ഇന്ന് കുരുന്നുകൾ വിദ്യാലയങ്ങളിലേക്ക്. വലിയ പ്രതീക്ഷകളോടെയാണ് ഓരോ വിദ്യാർത്ഥികളും ഇന്ന് സ്കൂളുകളിലേക്ക് ചുവടുവയ്ക്കുന്നത്. പുതിയ അധ്യയന വർഷത്തിൽ നിരവധി മാറ്റങ്ങളാണ് കുട്ടികളെ കാത്തിരിക്കുന്നത്. ഹൈസ്കൂളിൽ അരമണിക്കൂർ കൂടുതൽ പഠനസമയമാണ് ഈ വർഷത്തെ പ്രധാന മാറ്റങ്ങളിൽ ഒന്ന്. വെള്ളിയാഴ്ച്ചകളിൽ അധിക ക്ലാസ് ഉണ്ടായിരിക്കില്ല.
യുപിക്ക് രണ്ടും ഹൈസ്കൂളിൽ ആറും ശനിയാഴ്ച പ്രവൃത്തിദിനമാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ആദ്യത്തെ രണ്ടാഴ്ച സാമൂഹികശീലം, പൗരബോധം തുടങ്ങിയ സന്മാർഗപാഠങ്ങൾക്കായി എല്ലാ സ്കൂളുകളിലും ഒരുമണിക്കൂർവീതം നീക്കിവെക്കും. ചൊവ്വാഴ്ച ലഹരിക്കെതിരേയുള്ള ബോധവത്കരണത്തോടെയാവും ക്ലാസുകൾക്ക് തുടക്കം കുറിക്കുക.
രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിൽ ഈ വർഷം മുതൽ പുതിയ പാഠപുസ്തകങ്ങളാണ്. ഹൈസ്കൂളിൽ ഓരോ വിദ്യാർത്ഥികൾക്കും ഈ വർഷം മുതൽ എഐ വിജ്ഞാനവും റോബോട്ടിക് വിദ്യയും പരിശീലിപ്പിക്കും. ഇതിനായി എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ പുതിയ ഐടി പുസ്തകങ്ങളാണ് ഇക്കുറി ഇറക്കിയിരിക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനം ആലപ്പുഴ കലവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ദുരിതാശ്വാസ ക്യാമ്പുകൾ നടക്കുന്ന സ്കൂളുകൾക്ക് അവധി
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഇന്ന് പ്രവേശനോത്സവം ഉണ്ടായിരിക്കില്ല. ഈ സ്കൂളുകളിൽ ജൂൺ ആറിന് ക്ലാസുകൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെട്ടതിനെത്തുടർന്നുണ്ടായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാംപ് അവസാനിക്കുന്ന ദിവസമായിരിക്കും ഈ സ്കൂളുകളിൽ പ്രവേശനോത്സവം നടത്തുക.
ആലപ്പുഴ ജില്ലയിൽ കുട്ടനാട്, പുറക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. ഇവിടെയും നാളെ പ്രവേശനോത്സവം ഉണ്ടായിരിക്കില്ല. കൂടാതെ കരുവാറ്റ വില്ലേജിലെ ഹരിജൻ വെൽഫെയർ എൽ.പി. സ്കൂൾ കാരമുട്ട്, സെൻറ് ജോസഫ് എൽ.പി സ്കൂൾ കാരമുട്ട് എന്നീ സ്കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അതിനിടെ അഞ്ച് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള മൂല്യനിർണയം കർശനമാക്കിയിട്ടുണ്ട്. വാർഷിക പരീക്ഷയ്ക്ക് മിനിമം മാർക്ക് വാങ്ങാത്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു.