Kerala School Holiday: അതിതീവ്ര മഴ: കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2 ദിവസം അവധി
Holiday for Educational Institutions in Kasargod: ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് ഉൾപ്പടെ അവധി ബാധകമാണ്.
കാസർകോട്: കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിൽ കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജൂൺ 14, 15 തീയതികളിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് ഉൾപ്പടെ അവധി ബാധകമാണ്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാക്കില്ല. അവ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് കളക്ടർ അറിയിപ്പിൽ വ്യക്തമാക്കി.
ഇതിന് പുറമെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ടു ദിവസത്തേക്ക് (ജൂൺ 14, 15) വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കരുതെന്നാണ് ജില്ലാ കളക്ടറുടെ നിർദ്ദേശം. ജില്ലയിൽ ജൂൺ 14, 15 തീയ്യതികളിൽ അതിതീവ്ര മഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകളും പ്രവർത്തിക്കരുതെന്ന് കളക്ടർ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ 14ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. കൂടാതെ, ജൂൺ 16ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, ജൂണ്‍ 17ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂൺ 14 മുതൽ 16 വരെ സംസ്ഥാനത്ത് പരമാവധി 50 മുതൽ 60 കിലോമീറ്റർ വേഗത്തിലുള്ള ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. അതിശക്തമായ മഴയിൽ അപകടങ്ങൾ ഉണ്ടാകുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ശക്തമായ മഴ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാമെന്നും, പൊതുവെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, അതുകൊണ്ട് പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.