Kerala SSLC Result 2025: എസ്എസ്എൽസി ജയിക്കാൻ എഴുത്തുപരീക്ഷയിൽ 30% മാർക്ക് വേണോ?
Kerala SSLC Result 2025 Minimum Mark: നിലവിൽ, തുടർമൂല്യനിർണയത്തിന്റെ (സിഇ മാർക്ക്) 20% മാർക്കും എഴുത്തു പരീക്ഷയിലെ മാർക്കും ചേർത്ത് 30% നേടിയാൽ എസ്എസ്എൽസി ജയിക്കാം.

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9ന് പ്രഖ്യാപിക്കും. ഫലം പ്രഖ്യാപിക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കി നിൽക്കേ ചിലർക്കെങ്കിലും മിനിമം മാർക്ക് സമ്പ്രദായം ഇത്തവണ നടപ്പിലാക്കുമോ എന്ന സംശയം ഉണ്ടാകും. എന്നാൽ, എസ്എസ്എൽസി ജയിക്കാൻ എഴുത്തു പരീക്ഷയിൽ 30 ശതമാനം മാർക്ക് എന്ന നിബന്ധന ഈ അധ്യയന വർഷം നടപ്പിലാക്കില്ല. 2027 മാർച്ചിലെ എസ്എസ്എൽസി പരീക്ഷ മുതലാകും ഇത് പ്രാബല്യത്തിൽ വരിക.
അതിന് മുന്നോടിയായാണ് ഈ വർഷം മുതൽ 8, 9 ക്ലാസുകളിൽ മിനിമം മാർക്ക് സമ്പ്രദായം നടപ്പിലാക്കിയത്. നിലവിലെ എട്ടാം ക്ലാസുകാർ പത്തം ക്ലാസിൽ എത്തുന്നത് മുതലാണ് ഈ പരിഷ്‌കാരം നടപ്പാക്കുക. അപ്രതീക്ഷിതമായി ഈ അധ്യയന വർഷം മുതൽ ഈ രീതി നടപ്പിലാക്കിയാൽ ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 2027 മുതൽ പുതിയ പരിഷ്ക്കാരം നടപ്പിലാകാമെന്ന തീരുമാനത്തിൽ എത്തിച്ചേർന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ എട്ടാം ക്ലാസിൽ ഈ പരിഷ്‌കാരം കൊണ്ടുവന്ന ശേഷം അവർ പത്താം ക്ലാസിൽ എത്തുമ്പോൾ മുതൽ എസ്എസ്എൽസിക്കും ഇത് ബാധകമാക്കിയാൽ പ്രശ്നം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
നിലവിൽ, തുടർമൂല്യനിർണയത്തിന്റെ (സിഇ മാർക്ക്) 20% മാർക്കും എഴുത്തു പരീക്ഷയിലെ മാർക്കും ചേർത്ത് 30% നേടിയാൽ എസ്എസ്എൽസി ജയിക്കാം. എന്നാൽ, ബഹുഭൂരിപക്ഷം കുട്ടികൾക്കും തുടർമൂല്യനിർണയത്തിന് 20% മാർക്കും നൽകുന്നതിനാൽ എഴുത്തുപരീക്ഷയിൽ 10% മാർക്ക് നേടിയാലും ജയിക്കാനാകും എന്നത് നിലവാരം ഇടിക്കും. ഈ വിലയിരുത്തലിനെ തുടർന്നാണ് ഈ അധ്യയന വർഷം മുതൽ എസ്എസ്എൽസി വിജയമാനദണ്ഡം പരിഷ്കരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചത്.
ALSO READ: എസ്എസ്എൽസി ഫലം വെറും മൂന്ന് ക്ലിക്കിൽ അറിയാം, തെറ്റിയാൽ എന്ത് ചെയ്യാം?
ഈ തീരുമാനത്തെ അധ്യാപക സംഘടനയായ കെഎസ്ടിഎയും ശാസ്ത്രസാഹിത്യ പരിഷത്തും എതിർത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. പിന്നാലെ വിഷയത്തിൽ സർക്കാരും സിപിഎമ്മും ഇടപെട്ടതോടെ കെഎസ്ടിഎ നിലപാട് മയപ്പെടുത്തിയെങ്കിലും പരിഷത്ത് ഇതിനെതിരെ പ്രചാരണ പരിപാടിയുമായി രംഗത്തെത്തിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഘട്ടംഘട്ടമായി പരീക്ഷാ പരിഷ്കാരം നടപ്പാക്കാനുള്ള തീരുമാനത്തിൽ എത്തിച്ചേർന്നത്.