Kerala SSLC Result Controversies: 2015ൽ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത് രണ്ട് തവണ; കാരണമുണ്ട്
Kerala SSLC Result Declared Twice in 2015: പത്ത് വർഷങ്ങൾക്ക് മുമ്പ് 2015ൽ രണ്ടു തവണ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചിരിക്കുന്നു. ഫലപ്രഖ്യാപനത്തിൽ സംഭവിച്ച പിഴവാണ് വീണ്ടും തിരുത്തിയ ഫലം പ്രഖ്യാപിക്കാൻ ഇടയായത്.

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം നാളെ (മെയ് 9) പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാകും ഫല പ്രഖ്യാപനം നടത്തുക. എസ്എസ്എൽസി ഫലത്തോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. 2964 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,697 വിദ്യാർത്ഥികളാണ് എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്.
അതേസമയം, പത്ത് വർഷങ്ങൾക്ക് മുമ്പ് 2015ൽ രണ്ടു തവണ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചിരുന്നു. വലിയ വിവാദങ്ങൾക്കാണ് ഇത് വഴിവെച്ചത്. ഫലപ്രഖ്യാപനത്തിൽ സംഭവിച്ച പിഴവാണ് വീണ്ടും തിരുത്തിയ ഫലം പ്രഖ്യാപിക്കാൻ ഇടയായത്. ഫലപ്രഖ്യാപനത്തിൽ പിഴവുകൾ സംഭവിച്ചെന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി അബ്ദുറബ്ബും സമ്മതിച്ചിരുന്നു. പരീക്ഷാഫലം പ്രഖ്യാപിച്ചതിലെ പിഴവുകൾക്ക് കാരണം സോഫ്റ്റ് വെയറിലെ പ്രശ്‌നമാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാൽ, പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇത് നിഷേധിച്ചിരുന്നു. ഡാറ്റാ എൻട്രിയിലെ പിഴവാണ് പ്രശ്‌നമായതെന്നായിരുന്നു ഡിപിഎ പറഞ്ഞത്.
ആദ്യം ഫലം പ്രഖ്യാപിച്ചപ്പോൾ 97.99 ആയിരുന്നു വിജയശതമാനം. പുതുക്കിയ ഫലത്തിൽ വിജയശതമാനം 98.57 ആയി ഉയർന്നു. നേരത്തെ വന്ന ഫലത്തിൽ ജയിച്ച ആരും പുതിയ ഫലത്തിൽ തോറ്റിട്ടില്ല. എന്നാൽ, ആദ്യത്തെ ഫലം വന്നപ്പോൾ തോറ്റ പലരും പിന്നീട് വിജയിച്ചു. പുതുക്കിയ ഫലത്തിൽ 2,700 വിദ്യാർത്ഥികൾക്ക് കൂടി മുഴുവൻ വിഷയങ്ങളിലും എ പ്ലസും ലഭിച്ചിരുന്നു.
ALSO READ: എസ്എസ്എൽസി ജയിക്കാൻ എഴുത്തുപരീക്ഷയിൽ 30% മാർക്ക് വേണോ?
അന്ന് പരീക്ഷയുടെ മൂല്യനിർണ്ണയവും മാർക്ക് എൻട്രി നടപടികളും റെക്കോർഡ് വേഗതയിലാണ് പൂർത്തിയായത്. വെറും 18 ദിവസത്തിനുള്ളിലായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ നിരവധി വിദ്യാർത്ഥികൾക്ക് ഫിസിക്സ്, കെമിസ്ട്രി, മലയാളം, സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് മാർക്ക് ലഭിച്ചില്ലെന്ന് പരാതികൾ ഉയർന്നിരുന്നു. ഫലത്തിൽ നിരവധി പിഴവുകൾ ഉണ്ടെന്ന വ്യാപകമായ പരാതികളെ തുടർന്നാണ് ബോർഡ് പുനഃപരിശോധന നടത്തിയത്.
ഫലം നേരത്തെ പ്രഖ്യാപിക്കാൻ ബോർഡിന് മേൽ സർക്കാർ ചെലുത്തിയ സമ്മർദ്ദമാണ് ഇതിന് കാരണമെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു. എന്നാൽ, സോഫ്റ്റ്‌വെയറിലെ തകരാറുകളാണ് കാരണമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. പിന്നാലെ, വീഴ്ചകൾ കണക്കിലെടുത്ത് പരീക്ഷാ നടത്തിപ്പിൽ പരിഷ്കാരങ്ങൾ വരുത്തണമെന്ന് വിവിധ ഏജൻസിളും ആവശ്യപ്പെട്ടിരുന്നു. സമ്മർദ്ദം ശക്തമായതോടെയാണ് വീണ്ടും പുതുക്കിയ ഫലം പ്രഖ്യാപിച്ചത്.