NEET UG 2025 Result: നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറ് റാങ്കിൽ മലയാളികളില്ല
No Kerala Aspirant in NEET UG 2025 Top 100 Ranks: ആദ്യ നൂറ് റാങ്കുകളിൽ മലയാളികൾ ഇടം നേടിയില്ല. കോഴിക്കോട് നിന്ന് പരീക്ഷയെഴുതിയ ദീപ്നിയ ഡിബിയാണ് മലയാളികളിൽ മുന്നിൽ. അഖിലേന്ത്യാ തലത്തിൽ 109ാം റാങ്കാണ് ദീപ്‌നിയ നേടിയത്.
ദില്ലി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നീറ്റ് യുജി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് എൻടിഎ നീറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്. കൂടാതെ, അന്തിമ ഉത്തരസൂചികയും പുറത്തിറക്കിയിട്ടുണ്ട്. മെയ് 4ന് ഇന്ത്യയിൽ ഉടനീളമുള്ള 557 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി നടന്ന നീറ്റ് യുജി പരീക്ഷ എഴുതിയത് 2209318 പേരാണ്. ഇതിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 1236531 വിദ്യാർത്ഥികളാണ്. കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയ 73328 പേരാണ് യോഗ്യത നേടിയത്.
രാജസ്ഥാൻ സ്വദേശിയായ മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. 99.9999547 പേർസെന്റൈലാണ് വിദ്യാർത്ഥി നേടിയത്. 99.9999095 പേർസെൻ്ൽ നേടിയ മധ്യപ്രദേശ് സ്വദേശി ഉത്കർഷ് അവാധിയയാണ് രണ്ടാം റാങ്ക് കരസ്ഥമാക്കിയത്. 99.9998189 പേർസെൻ്ലോടെ മഹാരാഷ്ട്ര സ്വദേശി കൃഷാംഗ് ജോഷി മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഇത്തവണ ആദ്യ പത്ത് റാങ്കിൽ ഒരു പെൺകുട്ടി മാത്രമാണ് ഉള്ളത്. അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്ക് നേടിയ ഡൽഹി സ്വദേശി അവിക അഗർവാളാണ് പെൺകുട്ടികളിൽ ഒന്നാമത്. അതേസമയം, ആദ്യ നൂറ് റാങ്കുകളിൽ മലയാളികൾ ഇടം നേടിയില്ല.
കോഴിക്കോട് നിന്ന് പരീക്ഷയെഴുതിയ ദീപ്നിയ ഡിബിയാണ് മലയാളികളിൽ മുന്നിൽ. അഖിലേന്ത്യാ തലത്തിൽ 109ാം റാങ്കാണ് ദീപ്‌നിയ നേടിയത്. പാലാ ബ്രില്യൻ്റ് സ്റ്റഡി സെൻ്ററിലെ വിദ്യാർത്ഥിയായിരുന്നു ഇവർ. പെൺകുട്ടികളിൽ അഖിലേന്ത്യാ തലത്തിൽ 18ാം സ്ഥാനത്താണ് ദീപ്‌നിയ. 22.7 ലക്ഷം പേർ പരീക്ഷ എഴുതിയതിൽ മൂന്ന് ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്ക് 140 നും 200നും ഇടയിൽ മാർക്ക് ലഭിച്ചു.
ALSO READ: നീറ്റ് യുജി ഫലം പുറത്ത്; സ്‌കോർകാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
നീറ്റ് യുജി ഫലം വന്നതോടെ ഇനി അടുത്തത് അഡ്മിഷനും, കൗൺസലിംഗ് ഘട്ടങ്ങളുമാണ്. ഇതിന് സ്കോർ കാർഡ് ആവശ്യമായി വരുമെന്നതിനാൽ ഉദ്യോഗാർത്ഥികൾ ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. അതിനായി ആദ്യം neet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ഹോം പേജിലെ കാൻഡിഡേറ്റ് ആക്ടിവിറ്റിയിൽ നിന്ന് ‘NEET(UG)-2025 Result’ എന്നത് തിരഞ്ഞെടുത്ത് ലോഗിൻ വിവരങ്ങൾ നൽകിയാൽ സ്കോർ കാർഡ് സ്‌ക്രീനിൽ ദൃശ്യമാകും. ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.